തിരുവനന്തപുരം: 1650 കെ.എസ്.ആർ.ടി.സി. ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം അവസാനിക്കും. ഫിറ്റ്നസ് തെളിയിക്കാൻ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗതാഗത വകുപ്പിനെ സമീപിച്ചിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ഇതിനു പുറമെ വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കണമെന്ന നിബന്ധനയും കോർപ്പറേഷനു മുന്നിലുണ്ട്. ഇത് ഘടിപ്പിക്കുന്നതു ഈ മാസം അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. 5000 സർവീസുകൾ നടത്തിയ ഇടത്ത് വെറും 3200 സർവീസുകളാണ് ഇപ്പോൾ നിരത്തിലുള്ളത്. ഇതിൽ പകുതി ബസുകൾ കട്ടപ്പുറത്ത് കയറിയാൽ കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.
കൊവിഡ് കാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആർടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 1 മുതല്‍ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് നേരിട്ടതോടെ നേരത്തെ ഫ്ലക്സി റേറ്റ് രീതിയായിരുന്നു കെഎസ്ആർടിസിയിൽ ഉണ്ടായിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കെഎസ്ആർടിസി കടന്നു പോകുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. ജൂൺ മാസത്തിൽ വരുമാനം 21.26 കോടിയും, ഡീസലിനായി നൽകിയത് 17.39 കോടിയുമാണ്. കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. ശമ്പളം നൽകാൻ ഉൽപ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സർക്കാരിനോട് ഓരോ മാസവും അഭ്യർത്ഥിക്കുന്നതെന്നും തൊഴിലാളി സംഘടനകളുടെ യോഗത്തിൽ നേരത്തെ സിഎംഡി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഫിറ്റ്നസ് പ്രതിസന്ധി ഉടലെടുത്തത്.