ഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ നല്‍കിയ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ലോകായുക്ത ഉത്തരവ് പുനപരിശോധിക്കണമെന്ന ജലീലിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അപേക്ഷകള്‍ പരിശോധിക്കാതെ ബന്ധുവിനെ നിയോഗിച്ചത് ഭരണഘടന വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ബന്ധു നിയമനം പരിശോധിച്ചതിനു ശേഷമാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ ഇടപെടാനാകില്ല. ബന്ധു അല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പുനപരിശോധിക്കാമായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജലീലിന്‍റെ ബന്ധു കെ ടി അദീബിനെ ജനറൽ മാനേജറായി നിയമിച്ചത് തെറ്റാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധുവിനെ നിയമിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, മന്ത്രി പദത്തില്‍ ഇരിക്കാന്‍ ജലീല്‍ യോഗ്യനല്ല എന്നുമായിരുന്നു ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചത്. കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് നല്‍കിയതെന്ന് ജലീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്താതെയാണ് ലോകായുക്ത അന്തിമ നിഗമനത്തിലെത്തിയതെന്നുമായിരുന്നു ജലീലിന്‍റെ വാദം.