ഡല്‍ഹി: ഡി എന്‍ എ പരിശോധനക്ക് താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി. താത്പര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. ബന്ധം തെളിയിക്കുവാന്‍ മറ്റ് തെളിവുകളുണ്ടെങ്കില്‍ ഡി എന്‍ എ പരിശോധക്ക് ഉത്തരവിടുന്നതില്‍ നിന്നും കോടതികള്‍ വിട്ടുനില്‍ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതോടൊപ്പം, ഇത്തരം പരിശോധനകള്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണെന്നും കോടതി നിരീക്ഷിച്ചു.
ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തില്‍ അവകാശം തേടി അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. സ്വത്തിൽ പങ്കുതേടി അശോക് കുമാർ എന്നയാൾ നൽകിയ പരാതിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്. ദമ്പതിമാരുടെ പെൺമക്കളാണ് കേസിലെ എതിർകക്ഷികൾ. ഡി എന്‍ എ പരിശോധനടത്തുമ്പോള്‍, നിര്‍ഭാഗ്യവശാല്‍ പിതാവില്ലാത്തയാളായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ടായാൽ അയാൾ അനുഭവിക്കുന്ന പ്രശ്നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും സുപ്രീംകോടതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കക്ഷികളുടെ താത്പര്യം, സത്യം പുറത്തുവരേണ്ടതിന്‍റെ ആവശ്യകത, സാമൂഹിക- സാംസ്കാരിക പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇതുപോലുള്ള കേസിൽ തീരുമാനമെടുക്കാനെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.