തിരുവനന്തപുരം: സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്ന തന്നെ ശിഖണ്ഡികളെ ഉപയോഗിച്ച് സിപിഎം നടത്തുന്ന ഒളിപ്പോര്‍ ഒട്ടും ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരം വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണ്. രാഷ്ട്രീയപരമായി നേരിടാന്‍ കഴിയില്ലെന്നുവരുമ്പോള്‍ അക്രമരാഷ്ട്രീയംകൊണ്ടും കളളക്കേസുകള്‍ കൊണ്ടും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സിപിഎം കച്ചകെട്ടിയിറങ്ങുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓരോ അഴിമതിയും തുറന്നുകാട്ടിയതിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെട്ട വ്യക്തിയാണ് താന്‍ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡണ്ട് ശ്രീ സുധാകരനെതിരെ സിപിഎം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണ് സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും നെറികേടുകൾ ചൂണ്ടിക്കാണിക്കുന്ന കോൺഗ്രസ് നേതാക്കളെ കള്ള കേസുകൾ എടുത്ത് വായടപ്പിക്കാം എന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവിനെ സിപിഎം വ്യക്തിഹത്യ ചെയ്യുമ്പോൾ അത് തെളിയിക്കുന്നത് ആ നേതാവ് സിപിഎമ്മുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നേതാവാണെന്നാണ് എന്നും അദ്ദേഹം പറഞ്ഞു.
കെപിസിസിയുടെ താഴെ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽ നിന്നും രാജിവച്ചത് കെപിസിസി പ്രസിഡണ്ടിനെ ഏൽപ്പിക്കാൻ വേണ്ടി മാത്രമാണ്. പ്രതിപക്ഷ നേതാവ് ചുമതല വിട്ടു മാറിയ പിറ്റേ ദിവസം നൽകിയ രാജി ആയിരുന്നു അത്. "ചെന്നിത്തല രാജിവച്ചു" എന്ന കൃത്രിമ തലക്കെട്ടുകൾ കൊടുക്കുവാൻ വേണ്ടി മാധ്യമങ്ങൾ ഈ അവസരം ഉപയോഗിക്കരുത് എന്ന് ഞാൻ അഭ്യർത്ഥിക്കുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക