ലഖിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. മന്ത്രിയെ പുറത്താക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഓരോ കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനുശേഷം മാത്രമേ കര്‍ഷകരുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കുകയുളളുവെന്നും രാകേഷ് ടികായത്ത് പറഞ്ഞു. ലഖിംപൂര്‍ ഖേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ മിക്ക സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സ്ഥലത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാറിടിച്ചു കയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ലഖിംപൂര്‍ സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. . കര്‍ഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും പ്രശ്ന ബാധിത സ്ഥലത്ത് എത്തുമെന്നും പ്രഖ്യാപിച്ച പ്രിയങ്കയെ യു പി പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതിനെ ചെറുത്ത് ലഖിംപൂർ ഖേരിയിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് പൊലീസ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യു പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഖിംപൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ബാഗ്പതിൽ അടക്കം കർഷകർ റോഡുകൾ ഉപരോധിച്ചു. ഇന്ന് രാജ്യ വ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്ക് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ലഖിംപൂര്‍ ഖേരി സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം വ്യാപകമാകുകയാണ്. വിവിധ പാര്‍ട്ടികളുടെ ഉന്നത നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കര്‍ഷക നേതാക്കളും ഖിപൂരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.