ഹൈദരാബാദ്: ആന്ധ്രസര്‍ക്കാരിന്‍റെ 'സ്വച്ഛ' പദ്ധതി വഴി സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ സൗജന്യമായി നല്‍കും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിന് ഇത്തരം പദ്ധതികള്‍ ഉപകാരപ്പെടുമെന്ന്, പരിപാടി ഉദ്ഘാടനം ചെയ്ത് ആന്ധ്ര മുഖ്യമന്ത്രി വൈ. എസ്. ജഗൻമോഹൻ റെഡ്ഡി അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ആരോഗ്യവും ശുചിത്വവും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ പുതിയ പദ്ധതി ആരംഭിക്കുന്നത്. 'സ്വച്ഛ' പദ്ധതിയുടെ കീഴിൽ, സംസ്ഥാനത്തുടനീളമുള്ള എല്ലാ സർക്കാർ സ്കൂളുകളിലും പദ്ധതി നടപ്പിലാക്കും. 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 ലക്ഷം കൗമാരക്കാരായ പെൺകുട്ടികൾക്കാണ് ഇത് ഉപകാരപ്പെടുക. എല്ലാ മാസവും പത്ത് സാനിറ്ററി നാപ്കിനുകളാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. - വൈ. എസ്. ജഗൻമോഹൻ റെഡ്ഡി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പദ്ധതി കൃത്യമായി നടക്കുന്നുണ്ടോയെന്നറിയാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ട് മാസത്തിലൊരിക്കല്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. സംസ്ഥാന സർക്കാർ യുനിസെഫ്, വാഷ്, പി ആൻഡ് ജി എന്നിവയുമായി സഹകരിച്ച് പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ചും, വ്യക്തി ശുചിത്വത്തെക്കുറിച്ചും, ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാനിറ്ററി നാപ്കിന്‍റെ അഭാവവും, വൃത്തിയുള്ള ടോയ് ലെറ്റുകളുടെ കുറവുമൂലവും ഇന്ത്യയില്‍ 23 ശതമാനം പെണ്‍കുട്ടികള്‍ക്കും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നുവെന്നാണ് പഠാങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുവാനാണ് ഇത്തരം പദ്ധതികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.