പാട്ന: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടി നേതാവ് ലാലുപ്രസാദ് യാദവ്. ഹിന്ദുക്കളെ മുസ്ലിമുകള്‍ക്കെതിരെ തിരിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. മൃഗങ്ങള്‍ക്ക് സമാനമായി രക്തത്തിന്‍റെ രുചി അറിഞ്ഞവരാണ് ബിജെപി പ്രവര്‍ത്തകരെന്നും ലാലുപ്രസാദ് തുറന്നടിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ലാലുപ്രസാദിന്‍റെ വിമര്‍ശനം.
അതോടൊപ്പം, ലഖിംപൂര്‍ കൂട്ടക്കൊലയെ ലാലു അപലപിക്കുകയും ചെയ്തു. 'ഒരു കേന്ദ്ര മന്ത്രിയുടെ മകന് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുക. വാഹനം ഓടിച്ച് കയറ്റി സാധാരണക്കാരായ കര്‍ഷകരെയാണ് ആശിഷ് മിശ്ര കൊലപ്പെടുത്തിയത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും' ലാലുപ്രസാദ് കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്താന്‍ സാധിക്കുകയാണെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കുമെന്നും ലാലുപ്രസാദ് അഭിപ്രായപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ഞായറാഴ്ചയാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ മകന്‍റെ കാര്‍ ഇടിച്ചു കയറിയത്. സംഭവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നും, പ്രക്ഷോഭം നടത്തികൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് വെടിയുതിര്‍ത്തുവെന്നുമാണ് പൊലീസിന്‍റെ എഫ് ഐ ആറില്‍ വ്യക്തമാക്കുന്നത്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും പൊലീസ് എഫ് ഐ ആറില്‍ പറയുന്നുണ്ട്. എന്നാല്‍ 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു പി പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.