തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. ആദ്യദിവസങ്ങളില്‍ ക്ലാസുകള്‍ രാവിലെയാണ് ക്രമീകരിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കേണ്ടതിനാല്‍ ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമായിരിക്കില്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ലെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. അതോടൊപ്പം കുട്ടികളും രക്ഷിതാക്കളും പാലിക്കേണ്ട കാര്യങ്ങളും മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്കൂള്‍ ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നിര്‍ബന്ധമായും എടുത്തിരിക്കണം. സ്‌കൂൾതല ഹെൽപ്പ്‌ലൈൻ സംവിധാനം പ്രവര്‍ത്തിക്കുന്നതായിരിക്കും.
അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് ഇറക്കും. ക്ലാസുകൾക്ക് നൽകുന്ന ഇന്റർവെൽ, സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം, എന്നിവയിൽ വ്യത്യാസം വരുത്തി കൂട്ടം ചേരൽ ഒഴിവാക്കും. പ്രവൃത്തിദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ ഹാജരാകണം. സ്‌കൂളിൽ നേരിട്ട് എത്താൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരും. സ്‌കൂളുകളിൽ രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും ചെയ്യുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാനത്ത് ഇന്നലെ 9735 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.