ലക്നൗ: കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനായി ലഖിംപൂരിലേക്ക് പോകുന്ന വഴി പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് വിട്ടയച്ചു. മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും യു പി സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെയാണ് പ്രിയങ്കയെ പൊലീസ് വിട്ടയച്ചത്.
''കര്‍ഷകരുടെ നീതിക്കായുളള പോരാട്ടത്തെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ അത്തരം നീക്കത്തെ എന്തു വില കൊടുത്ത് ചെറുക്കും''- പുറത്തിറങ്ങിയ ശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
അതേസമയം, ലഖിംപൂരിലേക്ക് പോകാനായി രാഹുൽ ഗാന്ധിയുൾപ്പടെയുള്ള കോൺഗ്രസ് സംഘം ലക്നൗവിലെത്തി. വിമാനത്താവളത്തിലിറങ്ങാൻ അനുമതി ലഭിച്ചെങ്കിലും രാഹുൽ നിർദ്ദേശിച്ച വാഹനത്തിൽ പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥ നിലപാടിൽ പ്രതിഷേധിച്ച് രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിനു യാത്ര ചെയ്യാന്‍ വേറെ വാഹനം ഒരുക്കിയിട്ടുണ്ട്. പൊലീസ് സുരക്ഷ വേണ്ടെന്ന് രാഹുല്‍ ഗാന്ധി വാശിപ്പിടിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയോടൊപ്പം അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും യു പി പോലിസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, യു പി പോലീസിന്‍റെ സുരക്ഷ വേണ്ടെന്നും, പൊലീസ് ഒരുക്കിയ വഴിയിൽ പോകില്ലെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ലഖിംപൂരിലേക്ക് പോകാൻ അനുമതി ലഭിച്ചെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പക്ഷേ ഈ അനുവാദത്തിന്‍റെ അര്‍ഥം മനസിലാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. പൊലീസ് മറ്റെന്തോ ആസൂത്രണം ചെയ്യുകയാണെന്നും രാഹുൽ ആരോപിച്ചു.