ന്യൂഡല്‍ഹി: ലഖിംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ വരുണ്‍ ഗാന്ധി എം പി പ്രത്യക്ഷമായി രംഗത്ത്. കര്‍ഷക പ്രക്ഷോഭകരെ കൊല ചെയ്ത് നിശബ്ദരാക്കാനാകില്ലെന്ന് മനസ്സിലാക്കണം -വരുണ്‍ ഗാന്ധി തുറന്നടിച്ചു. ‘പ്രതിഷേധിക്കുന്നവരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല. അഹങ്കാരവും ക്രൂരതയും തുറന്നു കാട്ടുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെയും മനസ്സിലേക്ക് വ്യാപിക്കുകയാണ്. അതിന് മുന്‍പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയാറാകണം കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണം- വരുണ്‍ ഗാന്ധി ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. പോസ്റ്റിനൊപ്പം കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വരുണ്‍ ഗാന്ധി പ്രതിഷേധിച്ചത്.
'‘ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകരുടെ ഇടയിലേക്ക് മനപൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കണം, ഈ വാഹനങ്ങളിലുള്ളവരെയും അതിന്റെ യഥാര്‍ത്ഥ ഉടമകളെയും ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് ആളുകളെയും ഉടന്‍ അറസ്റ്റ് ചെയ്യണം''-എന്നാവശ്യപ്പെട്ട് നേരത്തെ വരുണ്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഇത് രണ്ടാം തവണയാണ് ലഖിംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ വരുണ്‍ പരസ്യമായി രംഗത്തുവരുന്നത്. 2014 ലെ ഒന്നാം മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന മേനകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും 2019 -ലെ രണ്ടാം രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞിരുന്നു. ഇതിനുശേഷം ബിജെപി നേതൃത്വവുമായി ഇരുവര്‍ക്കുമുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതാണ് വരുണ്‍ ഗാന്ധിയുടെ പുതിയ പ്രസ്താവനകളും നിലപാടുകളും. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സഹോദരന്‍ അന്തരിച്ച സഞ്ജയ് ഗാന്ധിയുടെ മകനാണ് പിലിഭിത്തില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വരുണ്‍ ഗാന്ധി എം പി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനിടെ ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ. വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരും മൂന്നംഗ ബെഞ്ചിന്‍റെ ഭാഗമാണ്. യു പി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണവും ആരംഭിച്ചു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് ജുഡീഷ്യൽ അന്വേഷണം. കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ 9 പേരാണ് സംഭവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്.