മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സംഭവം. ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്ന് വീണത്. ഇദ്ദേഹത്തിന്‍റെ മകൾ സുമയ്യയുടെയും അബുവിന്‍റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. കുട്ടികളെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ (തിങ്കള്‍) മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. അതോടൊപ്പം താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
മഴയുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് അത് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍. ഏറ്റവും അപകടകരമായ അവസ്ഥയിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുക. 224.4 മില്ലീമീറ്ററിനു മുകളില്‍ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലേര്‍ട്ട് ഉണ്ടാവുക. പ്രതികൂല കാലാവസ്ഥകളില്‍ രണ്ടാമതായി പ്രഖ്യാപിക്കുന്ന താണ് ഓറഞ്ച് അലേര്‍ട്ട്. 124.4 മുതല്‍ 224.4 മില്ലീമീറ്റര്‍ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുക. മഴയുടെ ശക്തി കൂടിവരുന്ന ആദ്യ ഘട്ടത്തില്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശമാണ് യെല്ലോ അലേര്‍ട്ട്. 64.4 മുതല്‍ 124.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സമയത്താണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുക.