മാപ്പിളപ്പാട്ട് ഇതിഹാസം വി എം കുട്ടി (83) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. ഖബറടക്കം വൈകിട്ട് 5 മണിക്ക് മലപ്പുറം പുളിക്കൽ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. മാപ്പിളപ്പാട്ട് രംഗത്ത് ആറ് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹം നിരവധി സിനിമാ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ഉണ്ണീന്‍ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്ക് സമീപമുള്ള പുളിക്കലില്‍ 1935ലാണ് ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957 ല്‍ കൊളത്തൂരിലെ എ എം എല്‍ പി സ്‌കൂളില്‍ പ്രധാനധ്യാപകനായി ചേര്‍ന്നു. 1985ല്‍ അധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം, ഗാനാലാപനം എന്നിവയില്‍ തത്പരനായിരുന്നു വി എം കുട്ടി. പാണ്ടികശാല ഒറ്റപ്പിലാക്കല്‍ ഫാത്തിമ്മക്കുട്ടി എന്ന വനിതയില്‍ നിന്നാണ് മാപ്പിളപ്പാട്ടിനെ പരിചയപ്പെടുന്നത്.
മാപ്പിളപ്പാട്ടിനെ പുതിയ ഔന്നത്യങ്ങളിലേയ്ക്ക് നയിക്കുകയും ജനകീയമാക്കുകയും ചെയ്ത പ്രതിഭാശാലിയെയാണ് വി എം കുട്ടിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആയിരത്തിലേറെ പാട്ടുകള്‍ക്ക് സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്ത വി എം കുട്ടി ചലച്ചിത്ര മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചു. അതുവഴി മാപ്പിളപ്പാട്ടിന് കേരളത്തിലുടനീളം പ്രചാരം നല്‍കാനും ആസ്വാദകരെ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
മണ്ണിന്റെ ചൂടും ചൂരുമുള്ള പാട്ടുകള്‍ കളിപ്രായത്തില്‍തന്നെ വി എം കുട്ടിയുടെ ഹൃദയത്തില്‍ ചേക്കേറിയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം നിലനിന്ന അക്കാലത്ത് ഏറനാട്ടിലെ പാട്ടുകള്‍ക്ക് പോരാട്ട വീര്യമുണ്ടായിരുന്നു. വൈദേശികാധിപത്യത്തെ വെല്ലുവിളിക്കുന്ന അത്തരം പാട്ടുകള്‍ വി എം കുട്ടിക്ക് ഹരമായി. പതിനഞ്ചാം വയസ്സിലാണ്, 1950-ല്‍, ആദ്യമായി മൈക്കിനുമുമ്പില്‍ പാടിയത്. ഫറോക്ക് ഗണപത് ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷത്തിനായിരുന്നു അത്. ''സങ്കൃതപമഗരി തംഗത്തുംഗത്തധിംഗിണ കിങ്കൃത തൃമികിട മേളം....'' എന്ന പാട്ട്. ആറു പതിറ്റാണ്ടിനിപ്പുറവും വി എം കുട്ടിയുടെ മാസ്റ്റര്‍ പീസ് ഈ പാട്ടുതന്നെയാണ്. യേശുദാസിന്റെയും മാപ്പിളപ്പാട്ടിലെ മാസ്റ്റര്‍പീസ് ഇതുതന്നെ.