കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ഡ്രൈവര്‍ കൂറുമാറി പ്രതി ഭാഗത്തോട് ചേര്‍ന്നു. കേസിലെ നിര്‍ണായക സാക്ഷിയായിരുന്നു ഡ്രൈവര്‍ അപ്പുണ്ണി. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ കഴിഞ്ഞ ദിവസം ക്രോസ് വിസ്താരം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച വരെ തുടരും. മുന്നൂറിലധികം സാക്ഷികളാണ് കേസില്‍ ഉള്ളത്. ഇതില്‍ കാവ്യാ മാധവന്‍, നാദിര്‍ഷ ഉള്‍പ്പെടെയുള്ള 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കേസിലെ പ്രധാന സാക്ഷികളായ നടന്മാര്‍ അടക്കം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എ എം എം എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പലരും മൊഴി മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന്‍റെ ഡ്രൈവറും കൂറുമാറിയിരിക്കുന്നത്.
ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓർമയില്ലെന്നാണ് ഇടവേള ബാബു കോടതിയിൽ പറഞ്ഞത്. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. എന്നാൽ അന്ന് നേരെ തിരിച്ചായിരുന്നു അദ്ദേഹം പൊലീസിനു നൽകിയ മൊഴി. "നടിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചതുമാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത് എന്നായിരുന്നു ദിലീപ് നൽകിയ മറുപടി" എന്നു പറഞ്ഞ ഇടവേള ബാബുവാണ് ഒന്നും ഓർമയില്ലെന്ന് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക