കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് അനിതാ പുല്ലയിലും മുന്‍ ഐജി ലക്ഷ്മണും നടത്തിയ ചാറ്റുകള്‍ പുറത്ത്. മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായ വിഷയം ഐജിയെ അറിയിക്കുന്നത് അനിതയാണെന്ന് വ്യക്തമാക്കുന്ന ചാറ്റാണ് പുറത്തുവന്നിരിക്കുന്നത്. മോന്‍സന്‍ അറസ്റ്റിലായി എന്ന് അനിത ലക്ഷ്മണിനോട് പറയുന്ന ചാറ്റില്‍ ഐ ജിയുടെ മറുപടികള്‍ ഡിലീറ്റ് ചെയ്ത നിലയിലാണുള്ളത്. മോന്‍സനെക്കുറിച്ച് മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നതായും അനിത ലക്ഷ്മണിനോട് പറയുന്നുണ്ട്.
അനിത പുല്ലയിലിന് എല്ലാം അറിയാമായിരുന്നുവെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അനിതക്കും ലക്ഷ്മണക്കുമിടയില്‍ നടന്ന ചാറ്റ് പുറത്തുവന്നിരിക്കുന്നത്. മോന്‍സന്റെ പുരാവസ്തു ശേഖരത്തിലുളളതെല്ലാം തട്ടിപ്പുസാധനങ്ങളാണെന്നും മോന്‍സന്റെ മുന്‍ മാനേജര്‍ ഇക്കാര്യങ്ങളെല്ലാം അനിതയോട് വ്യക്തമായി സംസാരിച്ചിരുന്നുവെന്നും അജി പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതിനുശേഷവും അനിത മോന്‍സനുമായി സൗഹൃദം തുടര്‍ന്നിരുന്നു, മോന്‍സന്റെ പിറന്നാളിന് അനിത സജീവമായി പങ്കെടുത്തിരുന്നുവെന്നും അജി വെളിപ്പെടുത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് ഇറ്റലിയിലുളള അനിതയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ച് അനിതക്ക് അറിയാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്.
പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്തത്. കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണമുണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍, മോഹന്‍ലാൽ, ടൊവിനോ തോമസ് തുടങ്ങി സിനിമാ- രാഷ്ട്രീയ മേഖലയിൽ നിന്നുളള ഒട്ടേറേ പ്രശസ്തർക്കൊപ്പമുളള മോൻസന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.