കാബൂള്‍: പെണ്‍കുട്ടികള്‍ക്ക് ഉടനെ സ്കൂളുകളിലേക്ക് തിരിച്ചെത്താമെന്ന് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം. ക്ലാസുകൾ എപ്പോൾ തുടങ്ങുമെന്നതിനെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുമെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് സഈദ് ഖോസ്തിയെ പറഞ്ഞു. ഞാന്‍ അറിഞ്ഞിടത്തോളം അധികം വൈകാതെ തന്നെ ഹൈസ്കൂളിലേക്ക് പെണ്‍കുട്ടികള്‍ക്ക് തിരിച്ചെത്താന്‍ സാധിക്കും. സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും ഉടൻ തന്നെ അവരുടെ ക്ലാസുകളിലേക്കും അധ്യാപന ജോലിയിലേക്കും തിരിച്ചെത്താനാവുമെന്നും സഈദ് ഖോസ്തി പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് ഉപയോഗമില്ലെന്നും, ആധുനിക വിദ്യാഭ്യാസം ഗുണകരമല്ലെന്നും താലിബാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തില്‍ ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മതപഠനം പൂര്‍ത്തിയാക്കിയവരുമായി ബിരുദം നേടിയവരെ താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിനു ഉപകാരപ്പെടുന്ന രീതിയില്‍ അവര്‍ക്ക് സംഭാവനകള്‍ നല്കാന്‍ സാധിക്കുന്നില്ല. ആധുനിക വിദ്യാഭ്യാസ രീതി അപ്രധാനമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അഫ്ഗാന്‍റെ പുരോഗതിക്ക് സംഭാവന നല്‍കുന്നത് മതപഠനം നടത്തിയവരാണ്. അതിനാല്‍ ഇത്തരം മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന അധ്യാപകരെ സര്‍വകലാശാലകള്‍ നിയമിക്കണമെന്നുമാണ് അബ്ദുള്‍ ബാക്വി ഹഖാനി പ്രസ്താവിച്ചത്.
അമേരിക്കയുടെ പിന്തുണയോടെ ഹമീര്‍ കര്‍സായിയും അഷ്‌റഫ് ഗനിയും അഫ്ഗാന്‍ ഭരിച്ചിരുന്ന കാലത്താണ് അഫ്ഗാനിസ്ഥാന്‍ വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിത്. ഇതിനെതിരെയാണ് അബ്ദുള്‍ ബാക്വി ഹഖാനിയുടെ പ്രസ്താവന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ആണ്‍കുട്ടികള്‍ക്കു മാത്രമായാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്നത്. ഏഴ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.