രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദരിദ്രർക്കും അസംഘടിത തൊഴിലാളികൾക്കുമടക്കം മറ്റു അടിയന്തിര സഹായം ആവശ്യമുള്ളവർക്കുമായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനോട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്. ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച നടപടികള്‍ 'അപര്യാപ്തമാണെന്ന്' സി.പി.എമ്മും 'വളരെ വൈകിവന്ന വിവേക'മെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.
മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പാക്കേജിനെ ‘ശരിയായ ദിശയിലേക്കുള്ള ആദ്യപടി’ എന്ന് വിളിച്ചപ്പോൾ മുതിർന്ന പാർട്ടി നേതാവ് പി. ചിദംബരം അതിനെ 'ജാഗ്രതയോടെ സ്വാഗതം' ചെയ്യുകയാണുണ്ടായത്. കർമപദ്ധതിയെ താൻ 'വിശാലമായി' പിന്തുണയ്ക്കുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവ് ആനന്ദ് ശർമയുടെ പ്രതികരണം. പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി രൺദീപ് സുർജേവാല പാക്കേജ് പരിഷ്കരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്കായി പ്രഖ്യാപിച്ച സൗജന്യ അരിയുടെയും ഗോതമ്പിന്റെയും അളവ് അപര്യാപ്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
പാക്കേജ് അപര്യാപ്തമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി വേതനം വെറും 20 രൂപ വർദ്ധിപ്പിച്ചത് വന്‍ തമാശയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'നിലവിൽ ഒരു ജോലിയും നടക്കുന്നില്ല. തൊഴിലാളികളുടെ ജോലി പരിഗണിക്കാതെ അവരുടെ അക്കൌണ്ടിലേക്ക് നേരിട്ട് പണമെത്തുകയാണെന്ന് വേണ്ടത്'- അദ്ദേഹം അഭിപ്രായപ്പെട്ടു.