മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി. എസ്. അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം. 'നിസ്വ വർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതു രംഗത്തുനിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുകയാണ് വി. എസ്. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയുന്ന വി എസ് ഇന്ന് കുടുംബാംഗങ്ങളോടൊത്ത് ജന്മദിനം ലളിതമായി ആഘോഷിക്കും. ആരോഗ്യ പ്രശ്നങ്ങളും കോവിഡ് സാഹചര്യവും പരിഗണിച്ച് സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശമുണ്ട്.
സി.പി.എമ്മിലെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവാണ് വി.എസ്. പാര്‍ട്ടിക്ക് അകത്തും പുറത്തും വി.എസിന്‍റെ തിരുത്തുകള്‍ക്ക് വിലയുള്ള കാലമാണെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നു. അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഫേസ്ബുക്ക് എഴുത്തുകളിലേക്ക് അദ്ദേഹം ചുരുങ്ങി. എങ്കിലും അണികള്‍ക്ക് വി. എസ്. ഇപ്പോഴും തളര്‍ച്ച ബാധിക്കാത്ത യൗവ്വനമാണ്. തല നരയ്ക്കുന്നതല്ലന്റെ വാര്‍ദ്ധക്യം എന്ന ടി. എസ്. തിരുമുന്‍പിന്റെ കവിത ഒരിക്കല്‍ ഏറ്റുചൊല്ലിയിട്ടുണ്ട് വിഎസ്.
അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായ പി.കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കാണ്. ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി. എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അനാഥത്ത്വത്തിൻ്റെ നൊമ്പരവും ദാരിദ്ര്യത്തിൻ്റെ കയ്പും നിറഞ്ഞ ബാല്യം. പോരാട്ടത്തിൻ്റെ വീര്യം തുളുമ്പിയ യുവത്വം. അനാദൃശ്യമായ ആത്മ സമർപ്പണം. യാതനാപൂർണ ങ്ങളായ അനുഭവങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുത്ത ജീവിതമായതിനാലായിരിക്കാം വി.എസ്.അച്യുതാനന്ദന് പരുക്കനും, കടുംപിടുത്തക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമെന്ന പ്രകൃതം ഉണ്ടായത്. 1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി.എസ് പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.