കര്‍ണാടകയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന വര്‍ഗീയ കലാപങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ബെലഗാവിയിലെ അര്‍ബാസ് മുല്ലയെ കഴുത്തറുത്തുകൊന്നതും, നഞ്ചംഗുഡില്‍ ക്ഷേത്രം തകര്‍ക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഉര്‍ദു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചതും മുസ്ലീം യുവാവിന്റെ ഉടമസ്ഥതയിലുളള ബീഫ് സ്റ്റാള്‍ തല്ലിത്തകര്‍ത്തതുമടക്കം കഴിഞ്ഞ മുപ്പത് ദിവസത്തിനുളളില്‍ നിരവധി വര്‍ഗീയ അക്രമങ്ങളാണ് സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്.
ഒക്ടോബര്‍ 17-ന് കര്‍ണാടകയിലെ ഹൂബ്ലിയിലെ പളളിയില്‍ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് അംഗങ്ങള്‍ അതിക്രമിച്ച് കയറി. പളളിയിലുണ്ടായിരുന്ന ആളുകളെ നിര്‍ബന്ധിച്ച് ജയ് ശ്രീ റാം വിളിപ്പിക്കകയും ഹിന്ദു ഭജനകള്‍ ആലപിപ്പിക്കുകയും ചെയ്തു. ഒക്ടോബര്‍ 8-ന് കര്‍ണാടകയിലെ ബെലഗാവില്‍ മുസ്ലീം ദമ്പതികളുടെ ഉടമസ്ഥതയിലുളള ബീഫ് സ്റ്റാള്‍ ഹിന്ദുത്വവാദികള്‍ തകര്‍ത്തു. ക്ഷേത്രം തുറക്കുന്ന ദിവസം എല്ലാ മാംസക്കടകളും അടച്ചിടണമെന്നും അനുസരിച്ചില്ലെങ്കില്‍ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെ തലയില്‍ തൊപ്പി ധരിച്ചതിന് പതിനാലുകാരനെ പതിനഞ്ചുപേര്‍ ചേര്‍ന്ന് ആക്രമിച്ചു.
ബംഗളുരുവിലെ സെന്റ് അലോഷ്യസ് കോളേജില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേരില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനെതിരെ ഭീഷണിയുമായി എബിവിപി, വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പുത്തൂരില്‍ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്ത യുവതിയെ ആക്രമിക്കുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയും ചെയ്തു. സുഹൃത്തുക്കളിലൊരാള്‍ മുസ്ലീമായിരുന്നു. മുസ്ലീമിനോട് സംസാരിച്ചതിനും യാത്ര ചെയ്തതിനുമാണ് ആക്രമിക്കുന്നതെന്നാണ് അക്രമികള്‍ പറഞ്ഞത്. മംഗളുരുവിലും സമാന സംഭവമുണ്ടായി. ഇതര മതത്തില്‍പ്പെട്ട പുരുഷ സുഹൃത്തിനൊപ്പം യാത്ര ചെയ്തതിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് യുവതിയെ ആക്രമിച്ചത്
മൈസുര്‍ നഞ്ചംഗുഡില്‍ മുഹമ്മദ് സഫ്ദാര്‍ കൈസര്‍ എന്ന ഉര്‍ദു മാധ്യമപ്രവര്‍ത്തകനെ ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ഹിന്ദു ക്ഷേത്രം തകര്‍ക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മുഹമ്മദ് സഫ്ദാര്‍. ഇരുപത്തിനാലുകാരനായ അര്‍ബാസ് മുല്ലയെ കഴുത്തറുത്ത് കൊന്നത് ഹിന്ദു യുവതിയെ പ്രണയിച്ചു എന്ന കുറ്റത്തിനാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംഘപരിവാറിന്റെ സദാചാര പൊലീസിംഗിനെയും വര്‍ഗീയ ആക്രമങ്ങളെയും ന്യായീകരിക്കുന്ന നിലപാടാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എടുത്തത്. സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങളില്ലാതാവുമ്പോഴാണ് ഇത്തരം അക്രമങ്ങളുണ്ടാവുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം. ഒരു അധാര്‍മ്മിക പ്രവര്‍ത്തനത്തിന്‍റെ ബാക്കി പത്രമാണ് സദാചാര പൊലീസിംഗ്. എല്ലാവര്‍ക്കും സമൂഹത്തില്‍ ഒരേപോലെ ജീവിക്കുവാന്‍ ചില ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്. ഇതിനെതിരെ ചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ല. ഇത്തരം പ്രവണതകളുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കാനെന്നവണ്ണം സദാചാര പൊലീസിംഗ് ഉണ്ടാകുന്നതിനെ എതിര്‍ക്കാന്‍ സാധിക്കില്ല. പൊതുസമൂഹം ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട്'എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക