തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുവാനോ അംഗീകരിക്കുവാനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും, അദ്ദേഹം എപ്പോഴും സ്തുതിപാടകര്‍ക്ക് നടുവിലാണെന്നും അദ്ദേഹം ആരോപിച്ചു. പ്രളയദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയമാണെന്നും, അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കേരളത്തിൽ വൻ നാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്നും ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സർക്കാർ സംവിധാനം രക്ഷാപ്രവർത്തനത്തിന് എത്തിയതെന്നും വി. ഡി. സതീശൻ കൂട്ടിച്ചേര്‍ത്തു.
വീണ്ടും അധികാരത്തില്‍ വന്നതോടെ ഒരു തരത്തിലുമുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാനും മുഖ്യമന്ത്രി തയ്യാറല്ല. സ്തുതിപാടകരുടെ നടുവില്‍ നില്‍ക്കുമ്പോള്‍ സത്യങ്ങളെല്ലാം അപ്രിയമായി തോന്നും. കോണ്‍ഗ്രസ് വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. നാസയും ഇന്ത്യന്‍ കാലാവസ്ഥാ ഏജൻസികളും നല്‍കിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ്. ഇത്രയൊക്കെ മുന്നറിയിപ്പ് ലഭിച്ചിട്ടും ദുരന്ത നിവാരണ അതോറിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് അപകടത്തിന്‍റെ ആഴം കൂട്ടിയത്. പമ്പ, മീനച്ചിലാര്‍, ഭാരതപ്പുഴ തുടങ്ങി ഏത് നദിയുമാകട്ടെ, ജല നിരപ്പ് ഉയര്‍ന്നാല്‍ അത് ഏതൊക്കെ പ്രദേശത്തെ ജനങ്ങളെ ബാധിക്കുമെന്ന സാമാന്യബോധമെങ്കിലും സര്‍ക്കാരിനുണ്ടായിരിക്കണം - പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാലാവസ്ഥാ നിരീക്ഷണ ഏജൻസികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ മുഖ്യമന്ത്രി പരിശോധിക്കണം. അതില്‍ കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ മുന്നറിയിപ്പുകള്‍ കൃത്യമായ സമയത്ത് ജനങ്ങളില്‍ എത്തിക്കാതിരുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.