പേരൂർക്കടയില്‍ അമ്മയില്‍ നിന്ന് വേര്‍പെടുത്തി നവജാത ശിശുവിനെ വീട്ടുകാര്‍ ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ഡോ. ആസാദ്. തട്ടിപ്പറിക്കപ്പെട്ട കുഞ്ഞിനും അമ്മയ്ക്കും നീതി കിട്ടാന്‍ ഒരാളും തെരുവിലിറങ്ങില്ലെന്ന് ആസാദ് പറയുന്നു. ഒരമ്മയുടെയും ഉള്ളു പിടയ്ക്കുന്നില്ലെന്നും പാർട്ടികളോ വ്യക്തികളോ ആരും തന്നെ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ആസാദ് കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പ്രതീക്ഷിച്ച ശബ്ദങ്ങളൊന്നും ഉയരുന്നില്ല. അശാന്തിയുടെ പതാകകളൊന്നും കലഹിക്കുന്നില്ല. നീതി ഒരു കുഞ്ഞായി അമ്മത്തൊട്ടിലില്‍ വിധി കാത്തു കിടക്കുന്നു. അയല്‍നാട്ടുകാര്‍ക്ക് അനീതിയെന്നോ സുനീതിയെന്നോ പേരിട്ടു വളര്‍ത്താന്‍ പാകത്തില്‍!
ഞാനും അനുപമയ്ക്കൊപ്പം
എന്നെഴുതിയ ബോര്‍ഡുമായി വീട്ടിലിരിക്കുന്ന (നില്‍ക്കുന്ന) ഫോട്ടോ ഫെയ്സ്ബുക്കില്‍ നിറഞ്ഞേക്കും. അതും വലിയ സമ്മര്‍ദ്ദമുണ്ടായാല്‍. വേട്ടക്കാരന്‍ കനിഞ്ഞാല്‍!
ആ വിദൂര ഐക്യദാര്‍ഢ്യത്തിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കരുത്. നീതിസമരങ്ങള്‍ ഏട്ടിലൊടുങ്ങും.
തട്ടിപ്പറിക്കപ്പെട്ട കുഞ്ഞിനും അമ്മയ്ക്കും നീതി കിട്ടാന്‍ ഒരാളും തെരുവിലിറങ്ങില്ല. ഒരമ്മയുടെയും ഉള്ളു പിടയ്ക്കുന്നില്ല. പാടുപെട്ട ചുംബന സമരങ്ങളും രാത്രിയെ സ്വതന്ത്രമാക്കലും പിന്നിട്ട സമരയാത്ര അനന്തപുരിയില്‍ വിശ്രമിക്കുന്നു. ആരും ശല്യപ്പെടുത്തല്ലേ.
പൗരാവകാശ പ്രഭാഷകരുടെയും ഫാഷിസ്റ്റ് വിരുദ്ധ പോരാളികളുടെയും പൊട്ടിത്തെറികളില്ല. ഹിന്ദുത്വ വരേണ്യത പുറംകാലുകൊണ്ടു തൊഴിച്ചെറിഞ്ഞ കുഞ്ഞിനെക്കുറിച്ച് ആകുലതകളില്ല. പ്രിവിലേജ്ഡ് ക്ലാസ് ക്ലാസ് സ്ട്രഗ്ളിലാണ്!
വാളയാറമ്മയും മഹിജയും ഉള്‍പ്പെടെ എത്രയോ അമ്മമാര്‍. അവരെപ്പോലെ അനേക അമ്മമാരുടെ നിരാലംബ സന്തതികള്‍. ആ പരമ്പര നീളുമ്പോള്‍ ഞെട്ടലിന്റെ ആഘാതം കുറയണമല്ലോ അല്ലേ! ആരും എന്താണ് മിണ്ടാത്തത്?
ഒച്ചയടഞ്ഞുപോയ സകലരെയും ഇവിടെ ഉപേക്ഷിക്കാതെ വയ്യ. നീതിബോധം മേലാളരുടെ രുചിക്കൂട്ടില്‍ മാറുന്നതല്ല. ഞങ്ങള്‍ പൊരുതാന്‍ പിറന്നവര്‍ ബാക്കിയുണ്ടെന്ന് കുറച്ചുപേരെങ്കിലും തെരുവിലിറങ്ങും. ഓരോരുത്തരും ഒറ്റയ്ക്കിറങ്ങി നിര്‍വ്വഹിക്കേണ്ട മഹാസമരത്തിന്റെ ആരംഭമാണിത്. അനുപമയുടെ കുഞ്ഞല്ല നീതിയുടെ കുഞ്ഞാണ് തട്ടിയെടുക്കപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക