തിരുവനന്തപുരം: പാര്‍ട്ടി, നിയമം കയ്യിലെടുത്തതിന്റെ ഫലമാണ് അനുപമക്ക് അനുഭവിക്കേണ്ടിവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇവിടെ ഒരു നിയമവ്യവസ്ഥയുണ്ട്. ആ നീതിന്യായവ്യവസ്ഥയെ മറികടന്ന് പാര്‍ട്ടി നിയമം കയ്യിലെടുക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക്, അവള്‍ നൊന്തുപ്രസവിച്ച മകള്‍ എവിടെയെന്ന് ചോദിച്ച് സമരം നടത്തേണ്ട ഗതികേട് വന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കുഞ്ഞിന്റെ ദത്ത് സംബന്ധിച്ച് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും അനുപമയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യത്തിനൊപ്പമാണ് കോണ്‍ഗ്രസെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദത്തുനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. വഞ്ചിയൂര്‍ കുടുംബക്കോടതിയിലാണ് ദത്തുനടപടികളില്‍ അന്തിമ വിധി പുറപ്പെടുവിക്കാനിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ അവകാശവാദമുന്നയിച്ച് വന്നിട്ടുണ്ടെന്നും തല്‍ക്കാലം നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടുക. അനുപമ കുഞ്ഞിനുവേണ്ടി സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമിരിക്കുന്നിനിടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രസവിച്ച് മൂന്നാം നാള്‍ കുഞ്ഞിനെ തന്റെ മാതാപിതാക്കള്‍ തന്നില്‍ നിന്ന് വേര്‍പെടുത്തി ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു എന്നാണ് മുന്‍ എസ് എഫ് ഐ നേതാവായ അനുപമയുടെ പരാതി. ഏപ്രില്‍ 19-ന് പേരൂര്‍ക്കട പൊലീസിന് പരാതി നല്‍കി, പിന്നീട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുമെല്ലാം അനുപമ പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ച് ആറുമാസത്തിനുശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില് സർക്കാരിനും പൊലീസിനുമെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.