ഡല്‍ഹി: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണം. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസില്‍, ഷാറൂഖാന്‍റെ കൈയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്.
ആര്യന്‍ ഖാന്‍ കേസ് അന്വേഷിക്കുന്ന പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കെ. പി. ഗോസാവിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് പ്രഭാകര്‍ സെയ്ല്‍. കെ പി ഗോസാവിയും വാങ്കഡെയും ചേര്‍ന്ന് കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ കരാര്‍ നടത്തിയെന്നും ഇതില്‍ 8 കോടി രൂപ വാങ്കഡെയ്ക്കുള്ളതായിരുന്നുവെന്നും പ്രഭാകര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആര്യന്‍ ഖാന്‍ കേസില്‍ കെ പി ഗോസാവിയും വാങ്കഡെയും തമ്മില്‍ ഗൂഡാലോചന നടത്തിയിരുന്നു. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ല. എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പിടീച്ച് സാക്ഷിയാക്കുകയായിരുന്നു. ഒരു ദിവസം കാറില്‍ നിന്നും ഗോസാവിയും സാം ഡിസൂസയും തമ്മില്‍ 18 കോടി രൂപയുടെ ഇടപാടിനെപ്പറ്റി സംസാരിച്ചിരുന്നു. ഇതില്‍ 8 കോടി വാങ്കഡെക്ക് നല്‍കാനാണ് തീരുമാനമായത്. അന്ന് വൈകുന്നേരം തന്നെ ഷാറൂഖാന്‍റെ മാനേജര്‍ പൂജ ദല്ലാനിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അവരും സാമ്പത്തിക ഇടപാടിനെക്കുറിച്ചാണ് സംസാരിച്ചത്. ഇക്കാര്യങ്ങള്‍ പുറത്ത് പറയുന്നതോടെ തന്‍റെ ജീവന് ഭീഷണിയുണ്ടാവാന്‍ സാധ്യതയുണ്ട്- പ്രഭാകര്‍ സെയ്ല്‍ പറഞ്ഞു.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എന്‍ സി ബിയുടെ വാദം. അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ഇത്തരം ആരോപണങ്ങളുയര്‍ത്തിക്കൊണ്ടുവരുന്നത്- എന്‍ സി ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആന്‍ഡ് സൈക്കോട്രോഫിക് സബ്സ്റ്റന്‍സ് (എന്‍ ഡി പി എസ്) കോടതിയില്‍ ഹാജരാക്കിയതിനു ശേഷം മറുപടി പറയാമെന്നും ഉദ്യോഗസ്ഥവൃത്തം അറിയിച്ചു.