LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അനുപമ കേസ്: പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസിലെ 6 പ്രതികളും കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി. കുഞ്ഞിനെ കാണുന്നില്ലെന്ന് പരാതി നല്‍കിയ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. ഹർജി ഈ മാസം 28 ന് കോടതി പരിഗണിക്കും. കേസില്‍ പൊലീസിന്‍റെ നിലപാട് അറിയിക്കുവാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ മാറ്റിയെന്ന അനുപമയുടെ പരാതിയില്‍ കേസ് എടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരഭിച്ചത്.

കുഞ്ഞ് ജനിച്ച കാട്ടാക്കട ആശുപത്രിയിലെ ജനന രജിസ്റ്റര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിസ്റ്ററില്‍ നിന്നുതന്നെ കുഞ്ഞിനെ മാറ്റാനുള്ള ശ്രമം നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചതായാണ് വിവരം. രജിസ്റ്ററില്‍ കുട്ടിയുടെ പിതാവിന്‍റെ പേരിന്‍റെ സ്ഥാനത്ത് മണ്ണാര്‍ക്കാട് സ്വദേശി ജയകുമാര്‍ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ അങ്ങനെയൊരാള്‍ ഇല്ലെന്നാണ് പൊലീസ് വ്യകതമാക്കുന്നത്. വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും മൊഴി പൊലീസ് ശേഖരിക്കും. പൊലീസ് അന്വേഷണത്തോടൊപ്പം സാമൂഹിക ക്ഷേമ വകുപ്പിന്‍റെ അന്വേഷണവും നടക്കുന്നുണ്ട്. ദത്ത് നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കുഞ്ഞിന്‍റെ അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വ്യാജ രേഖകളുണ്ടാക്കി തന്‍റെ കുഞ്ഞിനെ ദത്ത് നല്‍കുവാന്‍ ശിശുക്ഷേമ സമിതി തിടുക്കം കൂട്ടിയെന്ന് അനുപമ ആരോപിച്ചിരുന്നു. ഇതില്‍ ഷിജു ഖാന്‍റെ പേരും ഉയര്‍ന്നു വന്നിരുന്നു. എല്ലാം നിയമം അനുശാസിക്കുന്നതുപ്പോലെയാണ് ചെയ്തതെന്നും, ഔദ്യോഗിക കാര്യങ്ങളായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഷിജു ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Contact the author

Web Desk