തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആ വിഷയത്തില്‍ ഇപ്പോഴുള്ളത് ചില ആളുകള്‍ ഉണ്ടാക്കിയ പ്രശ്നമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലയാളുകള്‍ തെറ്റായ പ്രചരണമാണ് നടത്തുന്നത്. ഇതൊന്നും തന്നെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രചാരണങ്ങളല്ല. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ ആളുകളില്‍ ഭീതി പരത്തുന്നതാണ്. അത് അവസാനിപ്പിക്കണം. തെറ്റായ പ്രാചാരണം നടത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് ഈ വിഷയത്തില്‍ തമിഴ്‌നാടുമായി ചില ഭിന്നതകളുണ്ട്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നു തന്നെയാണ് കേരളത്തിന്റെ നിലപാട്- മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ നടന്‍മാരായ പഥൃീരാജ്, ഹരീഷ് പേരടി തുടങ്ങി നിരവധി പേരാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷൻ ചെയ്യണം എന്ന ആവശ്യം ഉയർത്തി നടക്കുന്ന ക്യാംപെയിനുകളും ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിഷയം നിയമസഭയില്‍ ചര്‍ച്ചയായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി വ്യാപകമാണ് എന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തിരമായി കൈക്കൊള്ളേണ്ട നടപടികളും ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളും എന്താണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷൻ ചെയ്യണം എന്ന ആവശ്യമുയര്‍ത്തി പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ കാംപയ്ന്‍ നടത്തുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഔദ്യോഗിക പേജിനടിയിലും ഇക്കാര്യം ആവശ്യപ്പെട്ട് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാ സാധ്യത തള്ളികളയാനാകില്ല എന്നുമുള്ള യു എന്‍ റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചയ്ക്കും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആശങ്കയ്ക്ക് വകയില്ല എന്ന തരത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.