മക്കളോട് കരുതലും സ്നേഹവുമുള്ള എതൊരച്ഛനും ചെയ്യുന്നതേ താനും ചെയ്തുള്ളൂെവന്ന്, കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ അനുപമയുടെ പിതാവ് എസ് ജയചന്ദ്രൻ. അനുപമയുടെ കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യമായാണ് ജയചന്ദ്രൻ പ്രതികരിക്കുന്നത്.
'ഉദാഹരണത്തിന് താങ്കള്‍ക്ക് രണ്ട് പെൺമക്കളുണ്ടെന്ന് കരുതുക, രണ്ടാമത്തെയാള്‍ ഒരാളുമായി പ്രണയബന്ധത്തിലാണ് എന്നും കരുതുക. മകളോട് സ്നേഹമുള്ള അച്ഛന്‍ സ്വാഭാവികമായും പ്രണയിക്കുന്നയാളുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കും. മകളുടെ തീരുമാനത്തില്‍ തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ ശ്രമിക്കും. അത് മാത്രമേ താനും ചെയ്തിട്ടുള്ളൂവെന്ന് പേരൂർക്കട സി പി എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ എസ് ജയചന്ദ്രൻ മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്തയോട് പറഞ്ഞു. സ്വന്തം കുടുംബത്തെ വലിയൊരു അപമാനത്തിൽ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് കുഞ്ഞിനെ ദത്ത് നൽകിയത് അതിന് അനുപമയും അനുകൂലമായിരുന്നു. വിവാഹേതര ബന്ധത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന്റെ നാണക്കേട് ഒഴിവാക്കാന്‍ അവളും ആഗ്രഹിച്ചിരുന്നു- എസ് ജയചന്ദ്രൻ പറഞ്ഞു.
''മകള്‍ അനുപമയെ ലാളിച്ചാണ് വളര്‍ത്തിയത്. നല്ല ധൈര്യവും സ്വാതന്ത്ര്യ ബോധവും പകര്‍ന്നു നല്‍കി. നല്ല രീതിയിലുള്ള വിദ്യാഭ്യാസം നല്‍കിയിരുന്നു. ബിരുദപഠനത്തിന്റെ അവസാന ഘട്ടത്തിലാണ് അനുപമക്ക് അജിത്തുമായി പ്രണയബന്ധമുണ്ട് എന്ന് അറിയുന്നത്. എന്നാല്‍ കോളേജിലേക്ക് പോകുന്നത് തടയാനൊന്നും പോയില്ല. മകള്‍ തെറ്റ് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ അജിത്തിനെ കുറിച്ചുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് എനിക്ക് ലഭിച്ചത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യ അജിത്തിന് മുന്‍പ് മറ്റൊരാളുടെ ഭാര്യയായിരുന്നു. ആ കുടുംബത്തെ തകര്‍ത്താണ് നസിയയെ അജിത്ത് വിവാഹം ചെയ്തത്. പിന്നീട് എന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇക്കാര്യങ്ങളെല്ലാം അനുപമയെ ഞാന്‍ അറിയിച്ചതാണ്. എന്നാൽ അതൊന്നും കേള്‍ക്കാന്‍ അവള്‍ തയ്യറായില്ല''- ജയചന്ദ്രന്‍ വിശദീകരിച്ചു.
മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പാണ് ഇളയമകള്‍ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ഈ സാഹചര്യത്തിൽ ഒരച്ഛനും കുടുംബനാഥനുമെന്ന നിലയിൽ ആരായാലും തകര്‍ന്നു പോകില്ലേ, ഈ ഘട്ടത്തില്‍ ധൈര്യം സംഭരിച്ച് പ്രതിസന്ധി മറികടക്കാനാണ് താന്‍ ശ്രമിച്ചത് എന്ന് ജയചന്ദ്രന്‍ പറഞ്ഞു. വിവരങ്ങളെല്ലാം അറിയുമ്പോള്‍ തന്നെ മകള്‍ 8 മാസം ഗർഭിണിയായിരുന്നു. അവളെ നോക്കാന്‍ അജിത്തടക്കം ആരും ഉണ്ടായിരുന്നില്ല. കാര്യം പുറംലോകം അറിഞ്ഞാല്‍ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിൽ ഏൽപ്പിക്കാമെന്നത് കുടുംബത്തില്‍ കൂട്ടായി എടുത്ത തീരുമാനമാണ്. പ്രസവത്തിനു രണ്ട് ദിവസങ്ങൾക്ക് ശേഷം 2020 ഒക്ടോബർ 22-ന് ഭാര്യയൊന്നിച്ച് പോയി, കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറി- അദ്ദേഹം പറഞ്ഞു.
പിന്നീട് 5 മാസങ്ങള്‍ക്ക് ശേഷം 2021 ഏപ്രിലിലാണ് അനുപമ തന്നോട് കുഞ്ഞിനെ ആവശ്യപ്പെടുന്നത്. അന്ന് ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് താന്‍ നിര്‍ദ്ദേശിച്ചത് എന്നും എസ് ജയചന്ദ്രന്‍ പറഞ്ഞു. കുഞ്ഞിനെ തിരികെ കൊടുക്കരുത് എന്ന് ആരോടും പറഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ അജിത്ത് മുന്‍ഭാര്യ നസിയയില്‍ നിന്ന് വിവാഹമോചനം നേടുകയും അനുപമയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. അത് പിന്നീടാണ് അറിഞ്ഞത്. കുഞ്ഞിനെ നല്‍കാനുള്ള അനുപമയുടെ തീരുമാനം അംഗീകരിച്ചു. ഇപ്പോള്‍ തിരികെ വേണമെന്ന ആവശ്യം തടയാന്‍ പോയതുമില്ല. അതെല്ലാം നിയമപരമായ പ്രശ്നങ്ങളാണ്. പിന്നെ എന്തുകൊണ്ടാണ് തന്നെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് എന്ന് അറിയില്ല എന്നും മാതൃഭൂമിക്കനുവദിച്ച അഭിമുഖത്തില്‍ സിപിഎം പ്രാദേശിക നേതാവുകൂടിയായ എസ് ജയചന്ദ്രൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക