തിരുവനന്തപുരം: അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ പരാതി നല്‍കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. മോശം പരാമര്‍ശം നടത്തിയ എംപിക്കെതിരെ കേസെടുക്കണമെന്നാണ് ആര്യാ രാജേന്ദ്രന്റെ ആവശ്യം. നിയമോപദേശം തേടിയ ശേഷം പൊലീസ് കേസെടുക്കും. മേയര്‍ സുന്ദരിയാണെങ്കിലും വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് എന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മുരളീധരന്‍ മേയറെ അധിക്ഷേപിച്ച് സംസാരിച്ചത്.
'കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്പോഴേക്ക് തീരും. ഇങ്ങനുളള ഒരുപാടുപേരെ കണ്ട നഗരസഭയാണിത്. ഒരുപാട് മഹത് വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്. അതുകൊണ്ട് ദയവുചെയ്ത് അരക്കളളന്‍ മുക്കാല്‍ കളളനിലെ 'കനകസിംഹാസനത്തില്‍' എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിപ്പിക്കരുത്' - എന്നായിരുന്നു മുരളീധരന്റെ പരാമർശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മേയറെ അധിക്ഷേപിച്ചുളള മുരളീധരന്റെ പരാമർശത്തിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്. മേയറെക്കുറിച്ച് എന്തടിസ്ഥാനത്തിലാണ് അപഖ്യാദി പരത്തുന്ന പരാമർശം മുരളീധരന് നടത്തിയതെന്ന് മുന്‍ മന്ത്രി പി. കെ. ശ്രമീതി ചോദിച്ചു. മുരളീധരന്‍ പരാമർശം പിൻവലിക്കണമെന്നും പി. കെ. ശ്രീമതി ആവശ്യപ്പെട്ടു. മേയറെ അപമാനിച്ച മുരളീധരനെ അറസ്റ്റ് ചെയ്യണമെന്നാണ് സിപി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ ആവശ്യപ്പെട്ടത്.