ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ഉപാധികളോടെ ജാമ്യം. അറസ്റ്റിലായി ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് എം ജി ഉമയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. എന്‍സിബി പ്രതിചേര്‍ക്കാത്തതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നാണ് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. നേരത്തേ ബിനീഷ് നല്‍കിയ ജാമ്യാപേക്ഷകളെല്ലാം സെഷന്‍സ് കോടതി തളളിയിരുന്നു. ഇതേത്തുടര്‍ന്ന് ജാമ്യത്തിനായി ബിനീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29-നാണ് ബിനീഷ് അറസ്റ്റിലാവുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. അറസ്റ്റിലായതിനുശേഷം 11 ദിവസം ഇഡിയുടെ കസ്റ്റഡിയിലായിരുന്ന ബിനീഷ് നവംബര്‍ 11 മുതല്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നട സീരിയല്‍ നടി ഡി അനിഖ എന്നിവരെ ലഹരിമരുന്നുകേസില്‍ നർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതാണ് കേസിന്റെ തുടക്കം. അനൂപിനെ ചോദ്യം ചെയ്തതിലാണ് ബിനീഷിന്റെ പേര് ഉയര്‍ന്നുവന്നത്. ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്നുളള ചോദ്യം ചെയ്യലില്‍ അനൂപിന് പണം വായ്പ്പ നല്‍കിയതല്ലാതെ മറ്റ് ബന്ധമൊന്നുമില്ലെന്നായിരുന്നു ബിനീഷ് പറഞ്ഞത് എന്നാല്‍ ബിനീഷിന്റെ അക്കൗണ്ടുകളിലെ പണമിടപാടും ലഹരി പാര്‍ട്ടികളില്‍ അനൂപിനെയും ബിനീഷിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്ന സാക്ഷിമൊഴികളും ബിനീഷിന് എതിരാവുകയായിരുന്നു.