മുംബൈ: മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ച സന്തോഷം പങ്കുവെച്ച് നടന്‍ ഷാറൂഖ് ഖാന്‍. ഷാറൂഖ് ഖാന്‍ പുഞ്ചിരിച്ച മുഖവുമായി അഭിഭാഷകരോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ആര്യന്റെ കേസിന് നേതൃത്വം നല്‍കിയ അഭിഭാഷകന്‍ സതീഷ് മനേഷ് ഷിന്‍ഡേയാണ് ഷാരൂഖ്ഖാന്‍റെ ചിത്രം പങ്കുവെച്ചത്. ഷാറൂഖ് വലിയ സന്തോഷത്തിലാണ്. മകനുവേണ്ടിയുളള അദ്ദേഹത്തിന്റെ പോരാട്ടം ഫലം കണ്ടിരിക്കുന്നു എന്ന് സതീഷ് പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ ആര്യന്‍ മയക്കുമരുന്ന് കൈവശം വച്ചു എന്നതിന് തെളിവ് നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും ആര്യന്റെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
ആര്യന്‍ അറസ്റ്റിലായതിനുശേഷം ഷാറൂഖ് ഖാന്‍ വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് ആര്യനുവേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹ്തഗി പറഞ്ഞു. 'ആര്യന്റെ ജാമ്യവാര്‍ത്ത അദ്ദേഹം സന്തോഷത്തോടെയാണ് കേട്ടത്. എന്നാല്‍ ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ശരിയായി ഭക്ഷണം പോലും കഴിക്കാറില്ലായിരുന്നു. അദ്ദേഹം കേസുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ തയാറാക്കുകയും തന്നോട് ചർച്ച ചെയ്യുകയും ചെയ്യുമായിരുന്നു' എന്ന് മുകുള്‍ റോഹ്തഗി പറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ആര്യന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് നിതിൻ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. എന്നാല്‍ ജാമ്യം സംബന്ധിച്ച മറ്റു നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം മാത്രമേ ആര്യന് പുറത്തിറങ്ങാന്‍ കഴിയൂ. ആര്യന്‍ ഖാനൊപ്പം ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.