ബംഗളുരു: കന്നട ചലച്ചിത്രതാരം പുനീത് രാജ്കുമാറിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ആരാധകരുടേയും താരങ്ങളുടേയും തിരക്ക്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് നടനെ ബംഗളുരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോള്‍ മുതല്‍ ആശുപത്രിക്ക് മുന്‍പില്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. നടൻ യഷ്, കർണാടക മുഖ്യമന്ത്രി അടക്കം നിരവധിതാരങ്ങൾ ആശുപത്രിയിൽ എത്തി കഴിഞ്ഞു.
ഗുരുതരാവസ്ഥയിലായിരുന്ന പുനീതിന്റെ മരണം രണ്ടുമണിയോടെയാണ് സ്ഥിരീകരിച്ചത്. അപ്പു എന്ന് ആരാധകര്‍ ഏറെ സ്‌നേഹത്തോടെ വിളിക്കുന്ന പുനീത് കന്നട ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചാമത്തെ മകനായാണ് ജനിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്ന താരം രാജ്കുമാറിന്റെ തന്നെ നിരവധി ചിത്രങ്ങളിലും ബാലതാരമായി വേഷമിട്ടിരുന്നു.
വസന്ത ഗീത, ഭാഗ്യവന്ത, ചാലിസുവ, ബെട്ടാഡ ഹുവു എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ബെട്ടാഡ ഹുവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. അഭി, വീര കന്നടിക, മൗര്യ, ആകാശ്, റാം, ജാക്കി, രാജകുമാര തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. ഈ ചിത്രങ്ങളാണ് പുനീതിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിച്ചത്. പിന്നീട് കന്നട സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി പുനീത് മാറി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഭിനയത്തിനുപുറമേ പിന്നണി ഗായകനായും ശ്രദ്ധിക്കപ്പെട്ടയാളാണ് പുനീത്. 1981 മുതല്‍ 2021 വരെയുളള കാലയളവില്‍ നൂറോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. 'ഹു വാണ്ട്‌സ് ടു ബി എ മില്ല്യണയര്‍' എന്ന ടെലിവിഷന്‍ ഗെയിം ഷോയുടെ കന്നട വേര്‍ഷനായ 'കന്നടാട കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ അവതാരകനായും അരങ്ങേറ്റം കുറിച്ചു. പുനീതിന്റെ സഹോദരന്‍ ശിവരാജ് കുമാറും സിനിമാ നടനാണ്. അശ്വിനി രേവന്താണ് ഭാര്യ, മക്കള്‍ ധൃതി, വന്ദിത.