മുംബൈ: മയക്കുമരുന്നുകേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ആള്‍ ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ജാമ്യം ലഭിക്കാനായി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പുവയ്ക്കാനായി നടി മുംബൈയിലെ എന്‍ഡിപിഎസ് കോടതിയിലെത്തിയിരുന്നു. ജാമ്യത്തിനായുളള നടപടികള്‍ പൂര്‍ത്തിയാകാന്‍ ജൂഹിയുടെ ഇടപെടലുകള്‍ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഷാറൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
കോടതിയില്‍ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണം. എല്ലാ വെളളിയാഴ്ച്ചകളിലും എന്‍സിബി ഓഫീസില്‍ ഹാജരാകണം. വിചാരണകള്‍ക്കും അന്വേഷണത്തിനും ഹാജരാകണം. രാജ്യം വിടരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ പതിനാല് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ആര്യന് ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിബിക്ക് കോടതിയെ സമീപിക്കാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആര്യന്‍ ഖാന് ഇന്നും ജയില്‍ മോചിതനായില്ല. വൈകീട്ട് അഞ്ചുമണിക്കുമുന്‍പ് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആര്യന്റെ അഭിഭാഷകര്‍ക്ക് സാധിക്കാത്തതാണ് ആര്യന് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാത്തതിന്റെ കാരണം. നാളെ രാവിലെയോടെ ആര്യന് പുറത്തിറങ്ങാനാകുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ജയില്‍ നിയമപ്രകാരം ഒരാളുടെ റിലീസ് ഉത്തരവ് വൈകുന്നേരം അഞ്ചുമണിക്കുമുന്‍പ് ലഭിച്ചാല്‍ മാത്രമേ അന്ന് തന്നെ അയാള്‍ക്ക് ജയില്‍ മോചിതനാകാന്‍ സാധിക്കുകയുളളു.
ഇന്നലെ വൈകുന്നേരമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് നിതിൻ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.