ബംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാവും. ജാമ്യം നില്‍ക്കാമെന്ന് ഏറ്റവര്‍ അവസാന നിമിഷം കാലുമാറിയതിനെത്തുടര്‍ന്നാണ് ബിനീഷിന് ജയിലില്‍ തുടരേണ്ടിവന്നത്. ആദ്യം ജാമ്യം നില്‍ക്കാമെന്നേറ്റ കര്‍ണാടക സ്വദേശികള്‍ പിന്മാറിയതോടെ പുതിയ ജാമ്യക്കാരെ എത്തിച്ചിരുന്നു. എന്നാല്‍ സമരപരിധി അവസാനിച്ചതോടെയാണ് ബിനീഷിന് ജാമ്യം ലഭിച്ചിട്ടും ഒരു ദിവസം കൂടി ജയിലില്‍ കഴിയേണ്ടിവന്നത്.
അഞ്ചുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. കര്‍ണാടകയില്‍ നിന്നുളള ആളുകള്‍ തന്നെ ജാമ്യം നില്‍ക്കണമെന്നായിരുന്നു കോടതി വിധി. അതിനായി കണ്ടെത്തിയ ആളുകള്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. കർശന ഉപാധികളോടെ കഴിഞ്ഞ ദിവസമാണ് ബിനീഷിന് ജാമ്യം ലഭിച്ചത്. അറസ്റ്റിലായി ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് എം ജി ഉമയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്‍സിബി പ്രതിചേര്‍ക്കാത്തതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നാണ് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. നേരത്തേ ബിനീഷ് നല്‍കിയ ജാമ്യാപേക്ഷകളെല്ലാം സെഷന്‍സ് കോടതി തളളിയിരുന്നു. ഇതേത്തുടര്‍ന്ന് ജാമ്യത്തിനായി ബിനീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29-നാണ് ബിനീഷ് അറസ്റ്റിലാവുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. അറസ്റ്റിലായതിനുശേഷം 11 ദിവസം ഇഡിയുടെ കസ്റ്റഡിയിലായിരുന്ന ബിനീഷ് നവംബര്‍ 11 മുതല്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്