തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന ആരോപണത്തില്‍, സംസ്ഥാന അഡോപ്ഷൻ റിസോഴ്സ് ഏജൻസി (എസ്എആർഎ) പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. കുഞ്ഞിനെ ദത്ത് നല്‍കിയത് നിയമപ്രകാരമാണെന്നും, എന്നാല്‍ ആര്‍ക്കാണ് ദത്ത് നല്കിയതെന്നോ, എപ്പോള്‍ ആണ് നല്‍കിയതെന്നോ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും എസ്എആർഎ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് ദത്തെടുക്കല്‍ നിയമത്തിനെതിരാണെന്നും എസ്എആർഎ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അനുപമയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ് അടക്കം 6 പ്രതികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞിനെ മാറ്റാന്‍ ആദ്യം മുതല്‍ അനുപമയുടെ മാതാപിതാക്കള്‍ ശ്രമിച്ചുവെന്ന് തെളിയിക്കുന്ന ആശുപത്രിയിലെ രജിസ്റ്ററും കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ശിശുക്ഷേമ സമിതിയില്‍ കുട്ടി എങ്ങനെ എത്തിയെന്നതിന് വ്യക്തത വരുത്തണമെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധനവരെ നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോർട്ട് നൽകാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിർദ്ദേശം നൽകിയത്. തിരുവനന്തപുരം സെക്ഷന്‍ കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.