തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കുമെന്നും 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്ന് അർധരാത്രി മുതൽ ശനിയാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് വിവിധ യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിൻറെ എംപ്ലോയീസ് സംഘവും ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂർ പണിമുടക്കും. ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലയ്ക്കും.
കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. കാലാവധി കഴിഞ്ഞിട്ടും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നത്. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായിയെന്നും ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്നും ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാനേജ്‌മെന്റ് ഇപ്പോൾ നൽകിയ സ്കെയിൽ അംഗീകരിച്ചാൽ 30 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തണം. 24 മണിക്കൂറിനുള്ളില്‍ തന്നെ തീരുമാനം വേണമെന്ന് വാശി പിടിക്കരുതെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.