തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിരുന്നെങ്കിലും യൂണിയന്‍ പ്രവര്‍ത്തകര്‍ ഇത് തള്ളികളയുകയായിരുന്നു.
കെ എസ് ആര്‍ ടി സി പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കുമെന്നും 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിൻറെ എംപ്ലോയീസ് സംഘവും 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂർ പണിമുടക്കുന്നത്. ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നതോടെ ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വ്വീസുകളും പൂര്‍ണമായി നിലയ്ക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. കാലാവധി കഴിഞ്ഞിട്ടും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നത്. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായിയെന്നും ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്നും ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.