ഡല്‍ഹി: ആര്യന്‍ ഖാന്‍റെ അറസ്റ്റോടെ ദേശീയ ശ്രദ്ധയിലേയ്ക്കുയര്‍ന്ന, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരേ പരാതി നല്‍കി ദളിത് സംഘടനകള്‍. ജോലി ലഭിക്കാനായി വാങ്കഡെ സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്നാണ് സ്വാഭിമാനി റിപ്പബ്ലിക്കന്‍, ഭീം ആര്‍മി എന്നീ സംഘടനകളുടെ ആരോപണം. എസ് സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് വാങ്കഡെ സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നത്. വാങ്കഡെ അങ്ങനെ ചെയ്തതിലൂടെ എസ് സി വിഭാഗത്തില്‍പ്പെട്ട, അര്‍ഹരായ ഒരാളുടെ അവസരം നഷ്ടപ്പെട്ടുവെന്നും പരാതിയില്‍ ഉന്നയിക്കുന്നു.
കഴിഞ്ഞ ദിവസം വാങ്കഡെക്കെതിരെ എന്‍ സി പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലികും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കാനായി വാങ്കഡെ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തിയെന്നാണ് നവാബ് മാലിക് ആരോപിച്ചത്. മുസ്ലിമായ സമീര്‍ ഇക്കാര്യം മറച്ചുവെച്ചാണ് ജോലിയില്‍ സംവരണം നേടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രി മാലിക് പുറത്ത് വിട്ടിട്ടുണ്ട്. ദാവൂദ് വാങ്കഡെ- ശഹീദ ബാനോ ദമ്പതികളുടെ മകനാണ് സമീര്‍, ഈ ദമ്പതികള്‍ മുസ്ലീങ്ങളാണ്. എന്നാല്‍ ഇത് തിരുത്തിയാണ് ഇദ്ദേഹം ജാതി സംവരണം തരപ്പെടുത്തിയത് എന്നാണ് മന്ത്രി നവാബ് മാലിക്കിന്റെ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇതിനു മറുപടിയായി സമീർ വാങ്കഡെ തന്നെ രംഗത്തെത്തിയിരുന്നു. നിലവാരമില്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് ലഹരിക്കടത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മാലിക് ശ്രമിക്കുന്നത്. തന്റെ പിതാവിന്‍റെ പേര്‍ ധ്യാന്‍ദേവ് കച്ച്റൂജി വാങ്കഡെയെന്നാണ്. അദ്ദേഹം ഹിന്ദുവാണ്. എന്നാല്‍ അമ്മ ശഹീദ ബാനോയാണ് മുസ്ലീം. തന്‍റെ മരിച്ചു പോയ അമ്മയേയും അവരുടെ മതവുമൊക്കെ എന്തിനാണ് ചര്‍ച്ചക്ക് കൊണ്ടുവരുന്നത്. എന്‍റെ മതത്തെ സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് എന്‍റെ ജന്മനാട്ടില്‍ പോയി ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ്-സമീര്‍ വാങ്കഡെ പറഞ്ഞിരുന്നു.