തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ നികുതിയില്‍ സര്‍ക്കാര്‍ വെട്ടിക്കുറവ് വരുത്തില്ലെന്ന് ധനമന്ത്രിക്ക് പിന്നാലെ വ്യവസായമന്ത്രിയും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്ധനത്തിന് മേല്‍ യാതൊരു നികുതിയും ചുമത്തിയിട്ടില്ല. അതുകൊണ്ടുതന്നെ കുറയ്ക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല. ഉമ്മന്‍ ചാണ്ടി കുറച്ചില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്!. ഉമ്മന്‍ ചാണ്ടി 13 തവണ കൂട്ടിയിട്ടാണ് 3 തവണ കുറച്ചത് എന്ന് മനസ്സിലാക്കണമെന്നും പി രാജീവ് പറഞ്ഞു.
"നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവർക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോൾ ഒരു കുറവ് വരുത്തിയത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവർ കുറയ്ക്കുക എന്നതല്ല."- മന്ത്രി പി രാജീവ് പറഞ്ഞു.
''അപ്പോൾ ഉമ്മൻ ചാണ്ടി കുറച്ചിരുന്നില്ലേ എന്ന് ചിലർ ചോദിക്കും. അതു ശരിയാണ്. മൂന്നു തവണ അദ്ദേഹത്തിൻ്റെ സർക്കാർ നികുതി കുറച്ചിട്ടുണ്ട്. പക്ഷേ 13 തവണ വർദ്ധിപ്പിച്ച ഉമ്മൻ ചാണ്ടിയാണ് 3 തവണ നികുതി കുറച്ചത്! എന്നാൽ, ഒരു തവണ പോലും നികുതി വർദ്ധിപ്പിക്കാത്ത ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. കേന്ദ്രം കുറയ്ക്കുമ്പോൾ മൊത്തം വിലയിൽ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും. സംസ്ഥാനത്തിൻ്റെ നികുതി ഇനിയും കുറയണമെങ്കിലും കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ മതി. അതു തന്നെയാണ് നാടിൻ്റെ പൊതു ആവശ്യവും. കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയർത്തണം."-വ്യവസായമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതിപക്ഷം തങ്ങളുടെ സമരത്തിന്റെ കുന്തമുന സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവെയ്ക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിജെപിയും ഇന്ധന വില കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിര സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പിണറായി മന്ത്രിസഭയിലെ പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കെ എന്‍ ബാലഗോപാലും പി രാജീവും ഇന്ധന വില കുറയ്ക്കില്ല എന്ന് ആവര്‍ത്തിച്ചു പ്രഖ്യാച്ചതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു പുനരാലോചനയ്ക്കില്ല എന്ന സന്ദേശമാണ് നല്കിയിരിക്കുന്നത്.