മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കടത്ത് കേസ് അന്വേഷണത്തില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ മാറ്റി. ആര്യന്‍ ഖാനെതിരെയുള്ള കേസ് എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സമീര്‍ വാങ്കഡെക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് അന്വേഷണ ചുമതയില്‍ നിന്നും മാറ്റിയിരിക്കുന്നത്.
സമീര്‍ വാങ്കഡെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലികും രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ഭാര്‍ത്തി സിംഗ് എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നായിരുന്നു നവാബ് മാലിക് ആരോപിച്ചത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന കത്ത് പുറത്ത് വിട്ടുകൊണ്ടാണ് നവാബ് മാലിക് തുറന്ന പോരിനെത്തിയത്.
ലഹരിമരുന്ന് ഇടപാടുകാരുമായി വാങ്കഡെക്ക് ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നു. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണ് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം കൈപ്പറ്റിയതെന്നും കത്തിലുണ്ട്. ഇത്തരത്തില്‍ പണം തട്ടിയ 26 കേസുകളുടെ വിശദാംശങ്ങള്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനൊപ്പം, സമീര്‍ വാങ്കഡെയ്‌ക്കെതിരേ ദളിത് സംഘടനകളും പരാതി നല്‍കിയിട്ടുണ്ട്. ജോലി ലഭിക്കാനായി വാങ്കഡെ സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്നാണ് സ്വാഭിമാനി റിപ്പബ്ലിക്കന്‍, ഭീം ആര്‍മി എന്നീ സംഘടനകളുടെ ആരോപണം. എസ് സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് വാങ്കഡെ സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നത്. വാങ്കഡെ അങ്ങനെ ചെയ്തതിലൂടെ എസ് സി വിഭാഗത്തില്‍പ്പെട്ട, അര്‍ഹരായ ഒരാളുടെ അവസരം നഷ്ടപ്പെട്ടുവെന്നുമാണ് പരാതിയില്‍ ഉന്നയിക്കുന്നത്.