കോട്ടയം: എംജി സർവകലാശാലയിലെ ജാതിവിവേചനത്തിനെതിരായി പോരാടുന്ന ഗവേഷക ദീപ പി മോഹനന്‍റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. ജാതി വിവേചനം കാണിച്ച നാനോ സയന്‍സ് അധ്യാപകനെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതിനാല്‍ സമരം അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയാല്‍ സമരം അവസാനിപ്പിക്കില്ലെന്നും അധ്യാപകനെ നാനോ സയൻസസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം തുടരുമെന്നും ദീപ പറഞ്ഞു.
യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറിനെതിരെയും, നന്ദകുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ദീപ ഉയര്‍ത്തിയിരിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ വച്ച് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് അന്ന് വകുപ്പ് ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി ഡോ. സാബു തോമസിനോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ആരോപണവിധേയനായ ആളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സാബു തോമസ് സ്വീകരിച്ചതെന്ന് ദീപ പറഞ്ഞു. അതോടൊപ്പം,നന്ദകുമാര്‍ കളരിക്കലിനും താന്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ അവരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ലായെന്നും ദീപ കൂട്ടിച്ചേര്‍ത്തു. ഈ വിഷയങ്ങളിലെല്ലാം വൈസ് ചാന്‍സിലറും, നന്ദകുമാറും ഒത്തുകളിച്ചതിന്‍റെ തെളിവുകള്‍ പുറത്ത് വിടുമെന്നും ദീപ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദീപയുടെ നിരാഹാരസമരത്തിന് പിന്തുണയുമായി നിരവധി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ആര്‍ എം പി നേതാവ് കെ കെ രമ എം എല്‍ എ കഴിഞ്ഞ ദിവസം സമര പന്തലില്‍ എത്തുകയും ദീപയുമായി സംസാരിക്കുകയും ചെയ്തു. വിഷയം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കുമെന്നും രമ പറഞ്ഞു.