തിരുവനന്തപുരം: മരം മുറിക്കാന്‍ തമിഴ്നാടിന് കേരളം നല്കിയ അനുമതി ഉടന്‍ റദ്ദാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായ പി ജെ ജോസഫ്. മരം മുറിക്കാന്‍ അനുവാദം നല്‍കിയത് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കൈ കഴുകാനാവില്ലെന്നും വനം മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പി ജെ ജോസഫ് കുറ്റപ്പെടുത്തി.
അതേസമയം, മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുമതി നല്‍കിയെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കണ്ടപ്പോഴാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനോ ജലവിഭവ വകുപ്പ് മന്ത്രിക്കോ വനംവകുപ്പിനോ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും മരം മുറിക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നുമാണ് വനം വകുപ്പ് മന്ത്രിയുടെ മറുപടി. സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനംമന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിന് അഭിനന്ദനമറിയിച്ചുള്ള കത്ത് ട്വീറ്റ് ചെയ്തതോടെയാണ് ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വിവരം പുറത്തറിയുന്നത്. ബേബി ഡാമിനു താഴെയുളള പതിനഞ്ച് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരളാ വനംവകുപ്പ് അനുമതി നല്‍കിയതായി ഞങ്ങളുടെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദീര്‍ഘകാലമായി നടപടികളൊന്നുമില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കന്‍ ഡാമും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നും കേരളത്തിന്റെ അനുമതി ലഭിച്ചതിനാല്‍ രണ്ടുഡാമുകളും ബലപ്പെടുത്താനുളള നടപടി ആരംഭിക്കുമെന്നുമാണ് സ്റ്റാലിന് കത്തില്‍ പറഞ്ഞിരിക്കുന്നത്.