തിരുവനന്തപുരം: എംജി യൂണിവേഴ്സ്റ്റിയിലെ നാനോ സയന്‍സ് വിഭാഗം മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെ പിന്തുണയ്ക്കുന്നത് സിപിഎമ്മാണെന്ന് ദീപ പി മോഹനന്‍. കെ കെ ശൈലജ ടീച്ചറും മന്ത്രി വി എന്‍ വാസവനും നേരത്തെ പരാതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസുമായി മുന്നോട്ടുപോയാല്‍ തനിക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്ന് ശൈലജ ടീച്ചർ പറഞ്ഞു. ദീപ എന്തുകൊണ്ടാണ് ഡിവൈ എഫ് ഐയിലും എസ് എഫ് ഐയിലുമൊന്നുമില്ലാത്തതെന്നും ടീച്ചര്‍ ചോദിച്ചിരുന്നുവെന്നും ദീപ പറഞ്ഞു.
'ടീച്ചര്‍ പറഞ്ഞതുപോലെ എനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായി. എന്നാല്‍ ഞാന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കും. സിപിഎമ്മാണ് നന്ദകുമാറിനെ സംരക്ഷിക്കുന്നത്. എസ് എഫ് ഐക്കാര്‍ വിളിച്ച് എന്നോട് പറഞ്ഞിരുന്നു. ചേച്ചീ ഒന്നും വിചാരിക്കരുത്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് വിളി വരുന്നുണ്ടെന്ന്. തനിക്ക് നേരേ അനീതിയാണുണ്ടായതെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടണം. എന്നോട് കോംപ്രമൈയ്‌സ് ചെയ്യാന്‍ പറയുന്നത് ശരിയല്ല' ദീപ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, യൂണിവേഴ്സിറ്റിക്കെതിരായ ദീപയുടെ സമരം പത്താം ദിവസത്തിലേക്ക് കടന്നു. നന്ദകുമാര്‍ കളരിക്കലിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതിനുപിന്നാലെ സമരം അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്നലെ ദീപയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകനെ നാനോ സയൻസസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് ദീപ പറഞ്ഞു.