തിരുവനന്തപുരം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഗവേഷക ദീപ പി മോഹനന്‍ സമരം തുടരുന്നതിനെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍. ആരോപണ വിധേയനെതിരെ നടപടി എടുത്തിട്ടും സമരം തുടരുന്നതെന്തിന്‍റെ കാര്യം മനസിലാകുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ എം ജി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
ദീപ നിരാഹാര സമരം ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോഴാണ് പ്രതിപക്ഷ നേതാവ് സബ് മിഷനായി ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. ദീപക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന് ശേഷവും സര്‍ക്കാര്‍ നടപടിയെടുത്തില്ല. നിയമങ്ങള്‍ മറികടന്നും മുന്‍വിധിയോട് കൂടിയുള്ളതുമായ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജാതി വിവേചനം കാണിച്ച നാനോ സയന്‍സ് അധ്യാപകനെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതിനാല്‍ സമരം അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയാല്‍ സമരം അവസാനിപ്പിക്കില്ലെന്നും അധ്യാപകനെ നാനോ സയൻസസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്നും ദീപ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണ വിധേയനായ അധ്യാപകൻ നന്ദകുമാർ കളരിക്കലിനെ പിരിച്ചു വിടണമെന്ന ആവശ്യത്തിൽ സർവകലാശാല നിയമം അനുസരിച്ചേ നടപടി എടുക്കാൻ കഴിയൂവെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.