എം ജി യൂണിവേഴ്‌സിറ്റിയില്‍ ജാതി വിവേചനത്തിനെതിരെ പോരാടി വിജയം കൈവരിച്ച ഗവേഷക വിദ്യാര്‍ഥി ദീപ പി മോഹനന് അഭിനന്ദനങ്ങളുമായി കെ കെ രമ എം എല്‍ എ. ആധുനിക ജനാധിപത്യ മൂല്യങ്ങൾക്കു പകരം ജാതിവെറിയും സ്ത്രീവിരുദ്ധതയും അരങ്ങുവാഴുന്ന അധികാര ഗോപുരങ്ങളോട് പൊരുതി അവർക്കൊക്കെ വേണ്ടിയാണ് ദീപ ഈ വിജയം നേടിയത്. ദീപയ്ക്കും സമരസമിതിക്കും സഖാക്കൾക്കും ഭീം ആർമിക്കും ഹൃദയാഭിവാദ്യങ്ങൾ എന്നാണ് എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചത്.
നിരാഹാര സമരം പത്ത് ദിവസം പിന്നിട്ടതിന് ശേഷമാണ് ദീപയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ദീപക്ക് 2024 വരെ ഗവേഷണത്തിനുള്ള സമയം നീട്ടിനല്‍കാനും മുടങ്ങിയ ഫെലോഷിപ്പ് നല്‍കാനും തീരുമാനമായി. നന്ദകുമാര്‍ കളരിക്കലിനെ നാനോ സയന്‍സ് വകുപ്പില്‍ നിന്ന് മാറ്റാനും തീരുമാനമായി. വി സി സാബു തോമസുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് ദീപ സമരം അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അധിനിവേശങ്ങളുടെ കെട്ട കാലത്ത് നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ജനതയ്ക്ക്, ഒത്തുതീർപ്പുകൾ കൊണ്ടും കണ്ണടച്ചിരുട്ടാക്കലുകൾ കൊണ്ടും ഒറ്റുകൊടുക്കപ്പെടുന്ന ജനതയ്ക്ക് ഇതുപോലുള്ള ഉജ്ജ്വല വിജയങ്ങൾ നൽകുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ചെറുതല്ല. ദീപയുടെ വിജയം ദീപയുടെ മാത്രം വിജയമല്ല. ദീപയുടെ സമര വെളിച്ചത്തിന്റെ ഊർജ്ജത്തിൽ നടന്ന കുറെയേറെ തുറന്നു പറച്ചിലുകളുണ്ട്. ഗവേഷണം പൂർത്തിയാക്കിയും മുടങ്ങിയും മുറിവേറ്റ മനസ്സുമായി സർവ്വകലാശാലയുടെ പടിയിറങ്ങിപ്പോയ കുട്ടികളുണ്ട്.
ഇനിയും ആത്മവിശ്വാസത്തോടെ കടന്നുവരേണ്ട പുതിയ തലമുറകളുണ്ട്. ആധുനിക ജനാധിപത്യ മൂല്യങ്ങൾക്കു പകരം ജാതിവെറിയും സ്ത്രീവിരുദ്ധതയും അരങ്ങുവാഴുന്ന അധികാര ഗോപുരങ്ങളോട് പൊരുതി അവർക്കൊക്കെ വേണ്ടിയാണ് ദീപ ഈ വിജയം നേടിയത്. ദീപയ്ക്കും സമരസമിതിക്കും സഖാക്കൾക്കും ഭീം ആർമിക്കും ഹൃദയാഭിവാദ്യങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക