ജോജു ജോര്‍ജിന് പിന്തുണയറിയിച്ച് സംവിധായകന്‍ ആഷിഖ് അബു. കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നതിനിടെയാണ് ആഷിഖ് അബു പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം എന്നായിരുന്നു ആഷിഖ് ട്വീറ്റ് ചെയ്തത്.
പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരായ ദേശീയ പാത സ്തംഭിപ്പിച്ചുളള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെയാണ് നടന്‍ ജോജു ജോര്‍ജ്ജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. അതില്‍ പ്രകോപിതരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ ആഡംബര കാര്‍ അടിച്ചു തകര്‍ത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ജോജുവിനെതിരെ വലിയ കാമ്പൈനും നടക്കുന്നുണ്ട്. സിനിമാ സ്‌റ്റൈലില്‍ വന്ന് ഷോ കാണിക്കുകയായിരുന്നു ജോജുവെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയടക്കം ആക്ഷേപിച്ചുവെന്നും കോണ്‍ഗ്രസ് പ്രവർത്തകർ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പോലീസ് ആരോപണം തള്ളി.
കഴിഞ്ഞ ദിവസമാണ് ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സമരത്തെ അലങ്കോലപ്പെടുത്താനാണ് ജോജു ശ്രമിച്ചതെന്നും സി.പി.എമ്മും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സമരം അട്ടിമറിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി ആരോപിച്ചിരുന്നു. കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയാണ് കേസെടുത്തത്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മിലുണ്ടായ പ്രശനം ഒത്തുതീര്‍ക്കാന്‍ നടന്‍റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. തന്നെ അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ജോജു മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കാതിരുന്നതോടെയാണ് ജോജു കേസില്‍ കക്ഷി ചേര്‍ന്നത്. ഇതോടെയാണ് സമവായ സാധ്യത അടഞ്ഞത്. ജോജു സദാചാര പൊലീസിംഗ് കളിക്കുകയാണെന്നും സിപിഎം നേതൃത്വമാണ് ഒത്തുതീര്‍പ്പിന് നിന്ന ജോജുവിനെ പിന്തിരിപ്പിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ ബാബുവും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.