കൊച്ചി: സത്യത്തിനും നീതിക്കും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും നടന്‍ ദിലീപ്. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.
ഞാന്‍ അനുഭവിക്കുന്ന പ്രശ്നം എല്ലാവര്‍ക്കും അറിയാം. ജയിലില്‍ നിന്നും വന്ന സമത്ത് ആലുവയിലെ ജനങ്ങളാണ് എന്നെ ചേര്‍ത്ത് പിടിച്ച് ഞങ്ങള്‍ കൂടെയുണ്ടെന്ന് ഉറപ്പ് നല്‍കിയത്. ആ സമയത്താണ് ഞാന്‍ എന്‍റെ പ്രിയപ്പെട്ടവരെ തിരിച്ചറിഞ്ഞത്. എന്നെ മാറ്റി നിര്‍ത്താതെ നിങ്ങള്‍ കൂടെയുണ്ടെന്ന് പറയുന്ന ഈ നിമിഷമുണ്ടല്ലോ, അതിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു - ദിലീപ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ ആക്രമിച്ച കേസിനെ കുറിച്ച് പരോക്ഷമായാണ് ദിലീപിന്‍റെ പരാമര്‍ശം. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലിലായിരുന്നു. കേസിന്‍റെ വിചാരണ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസിലെ നിര്‍ണായക സാക്ഷിയായിരുന്ന ഡ്രൈവര്‍ അപ്പുണ്ണിയും കഴിഞ്ഞ ദിവസം ദിലീപ് പക്ഷത്തിന് അനുകലമായി മൊഴി നല്‍കിയിരുന്നു. മുന്നൂറിലധികം സാക്ഷികളാണ് കേസില്‍ ഉള്ളത്. ഇതില്‍ കാവ്യാ മാധവന്‍, നാദിര്‍ഷ ഉള്‍പ്പെടെയുള്ള 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കേസിലെ പ്രധാന സാക്ഷികളായ നടന്മാര്‍ അടക്കം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എ എം എം എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പലരും മൊഴി മാറ്റിയിരുന്നു.