ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാസ് ഗഞ്ചില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. ഉത്തര്‍പ്രദേശില്‍ മനുഷ്യാവകാശം എന്നൊന്ന് അവശേഷിക്കുന്നുണ്ടോ എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. ബിജെപിയുടെ ഭരണത്തിനുകീഴില്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ് എന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞത്.
''കാസ് ഗഞ്ചിലെ അല്‍ത്താഫ്, ആഗ്രയിലെ അരുണ്‍ വാല്മീകി, സുല്‍ത്താന്‍ പൂരിലെ രാജേഷ് തുടങ്ങിയവരുടെ മരണം, സംരക്ഷിക്കേണ്ടവര്‍ തന്നെ വിഴുങ്ങുകയാണ് എന്ന് വ്യക്തമാക്കുകയാണ്. പൊലീസ് കസ്റ്റഡിയില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് മുന്നിലാണ്. ബിജെപിയുടെ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു''- ഇവിടെ ആരും സുരക്ഷിതരല്ല'- പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തത്.
യുവാവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച യുവാവ് പിറ്റേന്ന് ആത്മഹത്യ ചെയ്തു എന്നതില്‍ ദുരൂഹതയുണ്ട്. പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതെല്ലാം വെറും കണ്‍കെട്ടാണ്. സര്‍ക്കാര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം- അഖിലേഷ് യാദവ് പറഞ്ഞു.
ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് അല്‍ത്താഫ് എന്ന യുവാവിനെ സദര്‍ കോട്വാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത യുവാവിനെ അടുത്ത ദിവസം സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് യുവാവ് മരിച്ചത് എന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചോദ്യം ചെയ്യലിനിടെ യുവാവ് ടോയ്‌ലറ്റില്‍ പോകണമെന്ന് പറഞ്ഞു. മടങ്ങിവരാന്‍ വൈകിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. യുവാവ് ഒരു ജാക്കറ്റ് ധരിച്ചിരുന്നു അതിലെ കയറുപയോഗിക്ക് കുരുക്കുണ്ടാക്കി ബാത്ത്‌റൂമിലെ രണ്ടടി മാത്രം ഉയരത്തിലുളള പൈപ്പില്‍ തൂങ്ങിമരിച്ചെന്ന പൊലീസ് വിശദീകരണം വിശ്വാസിക്കനാവില്ല എന്ന നിലപാടാണ് യുപിയില്‍ പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും പങ്കുവെയ്ക്കുന്നത്.