ലഖ്നൗ: യുപിയില്‍ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ മത്സരിക്കുമെന്ന് എ ഐ സി സി ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അടുത്തവര്‍ഷം ആദ്യമാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും ഈ മാസം അവസാനം വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭാവിയില്‍ സ്ത്രീ സംവരണം 50% ആയി ഉയര്‍ത്തുമെന്നും സംസ്ഥാനത്ത് വെറുപ്പിന്‍റെ രാഷ്ട്രീയമില്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
യുപിയിലെ ബുലന്ദ്ഷഹറിൽ കോൺഗ്രസ് പാർട്ടിയുടെ 'ലക്ഷ്യ 2022' പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദ്ഷഹർ എന്നിവയുൾപ്പെടെ 14 ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച പരിപാടിയായിരുന്നു ലക്ഷ്യ 2022. യോഗത്തിൽ ഭാരവാഹികൾ ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കരുതെന്ന് പ്രിയങ്ക ഗാന്ധി പ്രത്യേകം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
യുപിയില്‍ അധികാരം പിടിച്ചെടുക്കാന്‍ പ്രിയങ്കാ ഗാന്ധി നിരവധി വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും അതോടൊപ്പം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യും. ഗോതമ്പും നെല്ലും ക്വിന്‍റലിന് 2500 രൂപയ്ക്കും കരിമ്പ് ക്വിന്‍റലിന് 400 രൂപയ്ക്കും കോൺഗ്രസ് വാങ്ങുമെന്നും എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് 25,000 രൂപ നൽകുമെന്നും പാർട്ടി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ത്രീകൾക്ക് 40 ശതമാനം സീറ്റുകള്‍ നൽകുമെന്ന് ആവർത്തിച്ച പ്രിയങ്ക, സ്ത്രീകൾക്കായി ഒരു പ്രത്യേക പ്രകടനപത്രിക കൊണ്ടുവരുവാനും പദ്ധതിയിടുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എസ് പി, ബി എസ് പി, ബി ജെ പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ യു പിയില്‍ കോണ്‍ഗ്രസ് - എസ് പി സഖ്യമാണ് മത്സരിച്ചിരുന്നത്. അന്ന് ബി ജെ പിയോട് കനത്ത പരാജയമാണ് സഖ്യം ഏറ്റുവാങ്ങിയത്.