തിരുവനന്തപുരം: ശബരിമല ദര്‍ശനത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്ന വിദ്വേഷ പ്രചരണത്തിനെതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നട തുറന്നപ്പോള്‍ കൈ കൂപ്പാത്തതും തീര്‍ഥം കുടിക്കാത്തതും തന്‍റെ രീതിയാണ്. ജീവിതത്തില്‍ ചെയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അത് വിശ്വാസത്തിന്‍റെ പേരില്‍ ചെയ്യാന്‍ പറഞ്ഞാലും താന്‍ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ദൈവങ്ങളുടെ പേരില്‍ മോഷ്ടിക്കുന്നവര്‍ മാത്രം പേടിച്ചാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന മന്ത്രി കൈ കൂപ്പാതിരുന്നതും തീർത്ഥം കുടിക്കാതിരുന്നതിനും സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരുന്നു. ഇതിന്‍റെ മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.
എല്ലാവര്‍ക്കും അമ്മയോട് ബഹുമാനമാണ്. എന്നാല്‍ എല്ലാ ദിവസവും അമ്മയുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങിയിട്ടാണോ ജോലികള്‍ ആരംഭിക്കുന്നത്. ഞാന്‍ അങ്ങനെ അല്ല. അതിന്‍റെ അര്‍ഥം എനിക്ക് അമ്മയോട് ബഹുമാനമില്ലെന്നല്ല. ഓരോരുത്തര്‍ക്കും ഓരോ രീതികളാണുള്ളത്. അതില്‍ മാറ്റം വരുത്തണമെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും സംരക്ഷണത്തിനായി മന്ത്രി എന്തു ചെയ്യുന്നുവെന്നാണ് വിമര്‍ശകര്‍ നോക്കേണ്ടത് - മന്ത്രി പറഞ്ഞു.
അതേസമയം, ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്പോര്‍ട്ട് ബുക്കിംഗ് ആരംഭിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗിന് പുറമേയാണ് സ്പോട്ട് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി പത്ത് ഇടത്താവളങ്ങളില്‍ സൌകര്യം ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കൊടതിയെ അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചു വേണം ബുക്കിംഗ് നടത്താന്‍. ദര്‍ശനത്തിന് എത്തുന്നവര്‍ രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവരോ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ ആകണമെന്നും സർക്കാർ അറിയിച്ചു.