ബെല്ലാരി: നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു യാചകനും അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഭിക്ഷയായി ഒരു രൂപ മാത്രം സ്വീകരിച്ചിരുന്ന നാല്‍പ്പത്തിയഞ്ചുകാരനായ ഒരു യാചകന്റെ മരണാനന്തര ചടങ്ങിനെത്തിയത് ആയിരക്കണക്കിന് ആളുകളാണ്. കര്‍ണാടകയിലെ ബല്ലാരി ജില്ലയിലാണ് സംഭവം. ബസിടിച്ചാണ് ബസ്യ മരിച്ചത്. നവംബര്‍ 12-ന് ബസ് ഇടിച്ച ബസ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ശനിയാഴ്ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
നഗരത്തിലുടനീളം ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ച ബാനറുകള്‍ സ്ഥാപിക്കുകയും ബാന്റും വാദ്യമേളങ്ങളുമുള്‍പ്പെടെ മൃതദേഹം വഹിച്ച് ഘോഷയാത്ര നടത്തുകയും പൊതുദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു. കര്‍ണാടകയുടെ പല ഭാഗത്തുനിന്നായി ആയിരക്കണക്കിന് ജനങ്ങളാണ് ബസ്യയെ അവസാനമായി കാണാനായി ബെല്ലാരിയിലെത്തിയത്.
മാനസിക വൈകല്യമുളള, തെരുവില്‍ കഴിയുന്ന ഒരു യാചകന്‍ എങ്ങനെയാണ് നാട്ടുകാര്‍ക്ക് ഇത്ര പ്രിയപ്പെട്ടവനായത്?
ബസവ എന്നായിരുന്നു പേര്. എന്നാല്‍ നാട്ടുകാര്‍ സ്‌നേഹത്തോടെ ഹുച്ച ബസ്യ അഥവാ ഭ്രാന്തന്‍ ബസ്യ എന്ന് അദ്ദേഹത്തെ വിളിച്ചു. നാട്ടുകാര്‍ക്ക് ബസ്യ ഭാഗ്യം കൊണ്ടുവരുന്നയാളായിരുന്നു. ബസ്യക്ക് ഭിക്ഷ കൊടുക്കുന്ന ദിവസം തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും നല്ലത് നടക്കുമെന്ന് അവര്‍ വിശ്വസിച്ചു. ബസ്യക്ക് എത്ര പണം കൊടുത്താലും അദ്ദേഹം അതില്‍ നിന്ന് ഒരുരൂപ മാത്രം എടുത്ത് ബാക്കി ഉടമക്ക് തിരിച്ചുനല്‍കുമായിരുന്നു. ആരെയും ഉപദ്രവിക്കാതെ, ആര്‍ക്കും ശല്യമാകാതെ ജീവിച്ചിരുന്ന ബസ്യ എല്ലാവരെയും സ്‌നേഹത്തോടെ അപ്പാജി എന്നായിരുന്നു വിളിച്ചിരുന്നത്.