തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ആശുപത്രി വിട്ടു. 18 ദിവസമായി സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു അച്ചുതാനന്ദന്‍. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം 31 നാണ് വിഎസ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ ശക്തമായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്കും മാറ്റിയിരുന്നു. വീട്ടിൽ വിശ്രമം തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
വി എസ് ആശുപത്രിയില്‍ നിന്നും മടങ്ങുന്ന കാര്യം മകന്‍ വി എ അരുണ്‍ കുമാറാണ് അറിയിച്ചിരിക്കുന്നത്. ആശുപത്രിവാസത്തിന് വിട. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ തുടരുന്ന അച്ഛൻ ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. പരിപൂർണ വിശ്രമവും കുറെയേറെ നിബന്ധനകളും ഡോക്ടർമാരുടെ കുറിപ്പടിയിലുണ്ട്. ആകാംക്ഷയും പിന്തുണയും അറിയിച്ച എല്ലാവർക്കും നന്ദിയെന്നാണ് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി എസിനെ ബാധിച്ചിരിക്കുന്നത്. രാഷ്ട്രീയ രംഗത്ത് നിന്നും ഒന്ന് രണ്ട് വര്‍ഷമായി അവധി എടുത്ത് വി എസ് വിശ്രമ ജീവിതത്തിലാണ്. 2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാൽ പൊതുപരിപാടികൾ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ സ്ഥാനം രാജിവെച്ചിരുന്നു.