തൃത്താല: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമുണ്ടെന്ന സ്പീക്കര്‍ എം. ബി. രാജേഷിന്‍റെ പ്രതികരണത്തിനു പിന്നാലെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് വി. ടി. ബല്‍റാം. 'ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു അഭിമാനിക്കുന്നു,' എന്നാണ് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ബല്‍റാമുമായി അടുത്ത സൗഹൃദം മുമ്പും ഇല്ല എന്ന് രാജേഷ് പറഞ്ഞതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ബല്‍റാമിന്റെ പ്രതികരണം. ഡല്‍ഹി വംശഹത്യക്ക് ആഹ്വാനം ചെയ്ത് കൊലവിളി പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദം ഒട്ടും ആഘോഷിക്കപ്പെടേണ്ടതല്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം.
തൃത്താലയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിടി ബല്‍റാമുമായി അടുത്ത സൗഹൃദം മുമ്പും ഇല്ല എന്നും വ്യക്തിപരമായ തരത്തിലേക്ക് മത്സരം എത്തിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എം. ബി. രാജേഷ് പറഞ്ഞിരുന്നു. ഈ സൗഹൃദമില്ലായ്മയിൽ സന്തോഷിക്കുന്നുവെന്നാണ് വി. ടി. പറയുന്നത്. പൗരത്വനിയമത്തിനെതിരെ വംശഹത്യയ്ക്കാഹ്വാനം ചെയ്ത വർഗീയവാദിയായ ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണെന്ന് ഇടതു സഹയാത്രികയും എഴുത്തുകാരിയുമായ ദീപാ നിഷാന്തും ചോദിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എം. ബി. രാജേഷ് പറഞ്ഞത്:
'കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണത്. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല.
അദ്ദേഹം യുവമോര്‍ച്ചയുടെ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഞാന്‍ ഡി.വൈ.എഫ്.ഐയുടെ പ്രസിഡന്റ് ആയിരുന്നു. പാര്‍ലമെന്റിലെ തെരഞ്ഞെടുത്ത യുവ എം പി മാര്‍ എഴുതിയ ലേഖനങ്ങള്‍ ശശി തരൂര്‍ എഡിറ്റ് ചെയ്ത് ' India - The future is now' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഞങ്ങള്‍ ഇരുവരുടെയും ലേഖനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പാര്‍ലമെന്ററി വേദികളിലും പുറത്തെ പല പൊതുവേദികളിലും പതിവായി അക്കാലത്ത് ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ രഞ്ജി താരവുമായിരുന്ന അനുരാഗ് ഠാക്കൂര്‍ ബി സി സി ഐ യുടെ തലപ്പത്തുമെത്തി. ക്രിക്കറ്റ് താത്പര്യവും സൗഹൃദത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുരാഗ് ഠാക്കൂറിനെ നേരില്‍ കാണുന്നത്. നേരില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതില്‍ സന്തോഷം.